
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍. തങ്ങള്‍ കരുതുന്നത് പോലെ വൈഭവ് ഒരു തലമുറയിലെ മികച്ച പ്രതിഭയാണെങ്കില്‍, വെറും മൂന്ന് മത്സരങ്ങളേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായിരുന്നു എന്ന് സ്വാന്‍ വാദിച്ചു.
ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ സ്വാന്‍ സംസാരിച്ചതിങ്ങനെ... ''കളിച്ച മൂന്ന് മത്സരങ്ങളില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തെളിയിച്ചതാണ്. അവന്‍ ആ മൂന്ന് മത്സരങ്ങളിലും പൂര്‍ണമായും പരാജയപ്പെട്ടിരുന്നെങ്കില്‍ അത് മനസിലാക്കാമായിരുന്നു. എന്നാല്‍, 5, 0, 1 റണ്‍സ് മാത്രം എടുത്ത സഞ്ജുവിനെയാണ് നിങ്ങള്‍ തിരികെ കൊണ്ടുവരുന്നത്. കുറഞ്ഞത് ഈ കുട്ടി 13, 14, 15 റണ്‍സെങ്കിലും നേടിയിരുന്നു. എന്നാല്‍ അവന് 15 വയസ്സേയുള്ളൂ. അവന്‍ മാനസികമായി വളര്‍ന്നുവരുന്നതേയുള്ളൂ എന്നതുകൊണ്ട് ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം, ഇത് അവന്റെ കരിയറിനെ മൂന്നോ നാലോ മാസം പിന്നോട്ട് അടിക്കാന്‍ സാധ്യതയുണ്ട്.'' സ്വാന്‍ പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ തുര്‍ന്നു... ''എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി മാറിയേക്കാവുന്ന ആ താരത്തെ വേണമെങ്കില്‍, അവനെ നിങ്ങള്‍ വളര്‍ത്തിയെടുക്കണം. ടീമിന്റെ മൊത്തത്തിലുള്ള മോശം പ്രകടനത്തിന്റെ ഇരയായി അവന്‍ മാറിയിരിക്കുകയാണ്.'' സ്വാന്‍ വ്യക്തമാക്കി. പരമ്പര അവസാനിച്ചാലും വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാനാണ് സാധ്യത.
അനുഭവപരിചയമുള്ള താരങ്ങളെ അവസാന മത്സരത്തില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചെങ്കിലും, 15 വയസ്സുള്ള ഒരു താരത്തെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഒഴിവാക്കിയ നടപടി ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സൂര്യവംശിക്ക് പകരം ടീമില്‍ തിരിച്ചെത്തിയ സഞ്ജു ഇന്ന് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 14 പന്തില്‍ 27 റണ്‍സുമായിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!