ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ സുനിൽ ഗവാസ്‌കർ രൂക്ഷമായി വിമർശിച്ചു. വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം 15 വയസ്സുള്ള ഒരു താരത്തെ പുറത്താക്കുന്നത് കടുത്ത നടപടിയാണെന്നും താരത്തിന് ഒരവസരം കൂടി നൽകാമായിരുന്നുവെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടി20 മത്സരത്തില്‍ നിന്ന് വൈഭവ് സൂര്യവംശിയെ പുറത്തിരുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്‌കര്‍. സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍, സൂര്യവംശിക്ക് പകരം സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. നേരത്തെ ഈ പരമ്പരയ്ക്കിടയില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലാണ് സൂര്യവംശിക്ക് അവസരം ലഭിച്ചത്.
ഈ മൂന്ന് ഇന്നിംഗ്‌സുകളിലായി ആകെ 42 റണ്‍സാണ് താരം നേടിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയെങ്കിലും, ഇംഗ്ലീഷ് പേസര്‍മാര്‍ നല്‍കിയ അധിക ബൗണ്‍സ് കൈകാര്യം ചെയ്യുന്നതില്‍ താരം പരാജയപ്പെട്ടിരുന്നു. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യിലും മോശം ഫോമിലായിരുന്ന സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലെത്തിയത്. വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വൈഭവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഗാവസ്‌കറിനെ ചൊടിപ്പിച്ചു. സൗത്താംപ്ടണിലെ ടോസിന് ശേഷം ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ഗാവസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഗവാസ്‌ക്കറുടെ വാക്കുകള്‍... ''വൈറ്റ്-ബോള്‍ ഫോര്‍മാറ്റില്‍ ഓപ്പണിംഗ് ബാറ്റര്‍മാര്‍ക്ക് മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. അവന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതൊരു നിര്‍ണായക മത്സരമായിരുന്നെങ്കില്‍, പരിചയസമ്പന്നനായ ഒരു താരത്തെ കളിപ്പിക്കാനുള്ള തീരുമാനത്തോട് ഞാന്‍ യോജിക്കുമായിരുന്നു. ഇതൊരു അര്‍ത്ഥവുമില്ലാത്ത മത്സരമാണ്. നമ്മള്‍ ഒരു മികച്ച അവസരം നഷ്ടപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നു. ഇത് അവസാനമല്ല എന്ന് അവനോട് ആരെങ്കിലും ചേര്‍ത്തുപിടിച്ച് പറയുമെന്ന് ഞാന്‍ കരുതുന്നു. 15 വയസ്സുള്ള ഒരു കുട്ടിയെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പുറത്തിരുത്തുന്നത് അല്‍പ്പം കടുത്ത നടപടിയാണ്.'' ഗാവസ്‌കര്‍ പറഞ്ഞു.
സൂര്യവംശിക്ക് പകരം ടീമില്‍ തിരിച്ചെത്തിയ സഞ്ജു ഇന്ന് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുനനു. 14 പന്തില്‍ 27 റണ്‍സുമായിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

