
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20(West Indies vs India T20Is) ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ മുന്‍നിശ്ചയിച്ചപ്രകാരം ഫ്ലോറിഡയിൽ നടക്കുമെന്നുറപ്പായി. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന് ഈ മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുക.
വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും ചില താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റേയും യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ 14 പേര്‍ക്കാണ് വീസ അനുമതി ലഭിക്കാതിരുന്നത്. സെന്റ് കിറ്റ്‌സിലെ മൂന്നാം ടി20യ്‌ക്ക് ശേഷം വീസ ലഭിക്കാത്തവര്‍ ഗയാനയിലെ ജോര്‍ജ്‌ടൗണിലുള്ള യുഎസ് എംബസിയിലേക്ക് വീസ അഭിമുഖങ്ങള്‍ക്കായി പോയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഈ സംഘത്തിലുണ്ടായിരുന്നു. ഒടുവില്‍ ഗയാന പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ടീമുകളുടെ യാത്രാ പ്രശ്‌നം പരിഹരിച്ചത് എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. നയതന്ത്ര ഇടപെടല്‍ നടത്തിയതിന് ഗയാന പ്രസിഡന്‍റിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നന്ദി അറിയിച്ചു.
അതേസമയം രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌ണോയി, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ മിയാമിയിലെത്തി. ഇന്ന് രാത്രിയോടെ ഇവര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരും.
മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ്. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. 11 റണ്‍സുമായി രോഹിത് ശര്‍മ്മ പരിക്കേറ്റ് പിന്‍മാറിയിരുന്നു.
CWG 2022 : ഫെര്‍ഡിനാഡ് ഒമാനിയാല വേഗമേറിയ പുരുഷതാരം; വനിതകളില്‍ എലൈൻ തോംപ്‌സണ്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!