ചാള്‍സ് 46 പന്തില്‍ 118, വിന്‍ഡീസിന് 258! റെക്കോര്‍ഡ്; പ്രോട്ടീസ് തിരിച്ചടിക്കുന്നു, 3 ഓവറില്‍ 62!

By Web TeamFirst Published Mar 26, 2023, 7:49 PM IST
Highlights

എന്നാല്‍ മറുപടി ബാറ്റിംഗില്‍ മൂന്ന് ഓവറില്‍ തന്നെ വിക്കറ്റ് നഷ്‌ടമില്ലാതെ പ്രോട്ടീസ് 62ല്‍ എത്തിക്കഴിഞ്ഞു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡ‍ീസ് 20 ഓവറില്‍ 5 വിക്കറ്റിന് 258 റണ്‍സെടുത്തു. ടി20യില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സാണ് കരീബിയന്‍ പടയെ ഭീമന്‍ സ്കോറിലെത്തിച്ചത്. 39 പന്തില്‍ ചാള്‍സ് മൂന്നക്കം തികച്ചു. രാജ്യാന്തര ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസ് താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയാണിത്. ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 

ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ ഒന്നില്‍ നില്‍ക്കേ നഷ്‌ടമായിട്ടും പിന്നീടങ്ങോട്ട് ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ കെയ്‌ല്‍ മെയേഴ്‌സും ജോണ്‍സണ്‍ ചാള്‍സും ടീം സ്കോര്‍ അനായാസം 100 കടത്തി. 10.1 ഓവറില്‍ മെയേഴ്‌സ് പുറത്താകുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്നു കരീബിയന്‍ ടീം. മെയേര്‍സ് 27 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 51 അടിച്ചുകൂട്ടി. ഇതിന് ശേഷം വന്ന വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ 3 പന്തില്‍ രണ്ടുമായി കൂടാരം കയറി. 

എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന ജോണ്‍സണ്‍ ചാള്‍സ് 39 പന്തില്‍ സെഞ്ചുറിയിലെത്തി. 14-ാം ഓവറിലെ അവസാന പന്തിലാണ് ചാള്‍സ് മടങ്ങിയത്. മാര്‍ക്കോ യാന്‍സന്‍ പുറത്താക്കുമ്പോള്‍ 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് ചാള്‍സ് നേടിയിരുന്നു. ഇതിന് ശേഷം 19 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമായി റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. പിന്നാലെ കൂറ്റനടികളുമായി അവസാന ഓവറുകള്‍ ത്രസിപ്പിച്ച റൊമാരിയോ ഷെഫേര്‍ഡ് 18 പന്തില്‍ 1 ഫോറും 4 സിക്‌സും സഹിതം 41* ഉം ഒഡീന്‍ സ്‌മിത്ത് 5 പന്തില്‍ ഒരു സിക്‌സോടെ 11* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ മൂന്ന് ഓവറില്‍ തന്നെ വിക്കറ്റ് നഷ്‌ടമില്ലാതെ പ്രോട്ടീസ് 62ല്‍ എത്തിക്കഴിഞ്ഞു. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ പ്രഹരശേഷി വിന്‍ഡീസ് ബൗളര്‍മാരെ വരിഞ്ഞുമുറുക്കുകയാണ്. 

ഖത്തറിലെ ഒരുക്കം, മെസിയുടെ കിരീടധാരണം, ആരും കാണാത്ത കാഴ്‌ചകള്‍; ഫിഫ ഡോക്യുമെന്‍ററി പുറത്തിറങ്ങി

 

click me!