
ബെംഗലൂരു: പിന്നിൽ നിന്ന് പൊരുതിക്കയറി പരമ്പര നേടാനുള്ള അപൂര്‍വ്വ അവസരമാണ് റിഷഭ് പന്തിന്(Rishabh Pant) മുന്നിലുള്ളത്. എന്നാൽ ടി20 ടീമിൽ തന്നെ പന്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് നിര്‍ണായക മത്സരം. റിഷഭ് പന്ത് പുറത്താകുന്നതല്ല , പുറത്താകുന്ന രീതിയാണ് വിമര്‍ശകരെ ചൊടിപ്പിക്കുന്നതും ആരാധകരെ നിരാശരാക്കുന്നതും.
പരമ്പരയിലെ മൂന്നിന്നിംഗ്സിലും ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവച്ച് ഡഗ്ഔട്ടിലേക്കുള്ള മടക്കം എളുപ്പമാക്കി ഇന്ത്യന്‍ നായകന്‍. 4 ഇന്നിംഗ്സില്‍ 105.55 സ്ട്രൈക്ക് റേറ്റില്‍ 57 റൺസ് മാത്രമാണ് പന്ത് നേടിയത്. 47 രാജ്യാന്തര ട്വന്‍റി 20യിൽ 740 റൺസ് നേടിയ പന്തിന്‍റെ സ്ട്രൈക്ക് റേറ്റ് 123. 95 മാത്രമാണ്.
ഓഫ് സൈഡ് കെണിയൊരുക്കി പന്തിനെ വീഴ്ത്താമെന്ന് ബൗളര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. നാലാം ടി20യില്‍ കേശവ് മഹാരാജ് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്തായശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജിനൊപ്പം ആഘോഷിച്ച രീതി തന്നെ അത് ആസൂത്രിതമായിരുന്നുവെന്നതിന്‍റെ തെളിവായിരുന്നു. ഓഫ് സൈഡ് കെണിയില്‍ തന്നെ കുടുക്കാനാവില്ലെന്ന് തെളിയിക്കേണ്ടത് റിഷഭ് പന്തിന്‍റെ ബാധ്യതയാണ്.
ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കുമെന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍; റിഷഭ് പന്തിന് കടുത്ത ശാസന
ഐപിഎല്ലിലെ പോലെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദവും പന്തിനെ ബാധിച്ചെന്നും വാദമുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറും ആയി ദിനേശ് കാര്‍ത്തിക്കും തിളങ്ങുമ്പോള്‍ ടീമില്‍ റിഷഭ് പന്തിന്‍റെ ആവശ്യമുണ്ടോയെന്നാണ് വിമര്‍ശകരുടെ ചോദ്യം. വിക്കറ്റ് കീപ്പറായി പരിഗണിക്കാനാണെങ്കില്‍ ഇഷാന്‍ കിഷനും ടീമിലുണ്ട്. ദിനേശ് കാര്‍ത്തിക് ഓരോ മത്സരത്തിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ടീമില്‍ പന്തിന്‍റെ സ്ഥാനം വലിയ ചോദ്യ ചിഹ്നമാക്കുന്നു. അതുകൊണ്ട് തന്നെ ക്യാപ്റ്റനെന്ന നിലയിലുള്ള ഇന്നത്തെ പ്രകടനം പന്തിന് നിര്‍ണായകമാണ്.
'ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം'; ഗംഭീറിനെ പൊരിച്ച് ഗാവസ്‍കർ
വിമര്‍ശനങ്ങള്‍ ഒക്കയുണ്ടെങ്കിലും ആദ്യ രണ്ട് കളിയിലെ തോൽവിക്ക് ശേഷം ടീം ഇന്ത്യ തിരിച്ചുവന്നതിൽ നായകന്‍റെ പങ്കു കുറച്ചുകാണാനാകില്ല. അതും നാല് കളിയിലും ടോസ് നഷ്ടമായശേഷമായിരുന്നു ഈ തിരിച്ചുവരവ്. ആദ്യ രണ്ടു കളിയും തോറ്റതിന് ശേഷം ജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടമാണ് റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തിലും കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്നും കരുതുന്നവരുണ്ട്.