ടി20 ലോകകപ്പില്‍ മോശം ഫോമിലായിരുന്നിട്ടും യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പിന്തുണച്ചതിന്റെ കാരണം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.

അഹമ്മദാബാദ്: ടി20 ലോകകപ്പിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ചിട്ടും യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീം മാനേജ്മെന്റ് നിരന്തരം പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഒരു കളിക്കാരന്‍ ടീമിലുണ്ടാക്കുന്ന സ്വാധീനത്തിനും വിശ്വാസത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്ന് ഗംഭീര്‍ പറഞ്ഞു.

അഭിഷേകിന്റെ കാര്യത്തില്‍ ഗംഭീര്‍ പറഞ്ഞതിങ്ങനെ... ''പ്രതീക്ഷയുടെ പുറത്തല്ല, മറിച്ച് വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പുറത്താണ് ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഒരാളെ കണ്ടെടുത്താല്‍, നാലോ അഞ്ചോ മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ആ വിശ്വാസം തള്ളിക്കളയാനാവില്ല. അഭിഷേക് ആയാലും മറ്റ് 15 പേരായാലും ഞങ്ങള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും.'' ഗംഭീര്‍ പറഞ്ഞു. റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ കളിക്കാരന്റെ മനോഭാവത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 പന്തില്‍ 20 റണ്‍സ് എടുക്കുന്നതിനേക്കാള്‍, ആക്രമിച്ചു കളിച്ച് പുറത്താകുന്നതിനെയാണ് ഒരു പരിശീലകന്‍ എന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും അഭിഷേകിനോട് കൂടുതല്‍ ആക്രമണാത്മകമായി കളിക്കാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായി ടൂര്‍ണമെന്റിലെത്തിയ അഭിഷേകിന് തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല. വയറ്റിലെ അണുബാധയെത്തുടര്‍ന്ന് അവശനായി കളിച്ച അഭിഷേക് അമേരിക്കക്കെതിരെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് നമീബിയക്കെതിരായ മത്സരം നഷ്ടമായി. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെയും പൂജ്യത്തിന് പുറത്തായതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാക് താരം മുഹമ്മദ് അമീര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിഷേകിനെ 'സ്ലോഗര്‍' എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. സൂപ്പര്‍ 8ല്‍ സിംബാബ്വെക്കെതിരെ ഒരു അര്‍ധസെഞ്ച്വറി നേടിയെങ്കിലും, സെമിഫൈനല്‍ വരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ അഭിഷേകിന് കഴിഞ്ഞിരുന്നില്ല. ഫൈനലിന് മുന്‍പ് ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 89 റണ്‍സ് മാത്രമാണ് താരം നേടിയിരുന്നത്.

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തന്നെ അഭിഷേക് തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരാട്ടത്തില്‍ വെടിക്കെട്ട് ബാറ്റിംഗാണ് താരം പുറത്തെടുത്തത്. വെറും 18 പന്തില്‍ അഭിഷേക് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി എന്ന റെക്കോര്‍ഡ് ഇതോടെ അഭിഷേകിന്റെ പേരിലായി. ഫിന്‍ അലന്റെ (19 പന്ത്) റെക്കോര്‍ഡാണ് തകര്‍ന്നത്.

YouTube video player