
ദുബായ്: വനിതാ ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കമാണ് നൽകിയത്. സ്മൃതി മന്ദാന 39 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 59 റൺസ് നേടി. ഷഫാലി വർമ 39 പന്തിൽ 68 റൺസ് നേടി ഇന്ത്യൻനിരയിലെ ടോപ് സ്കോററായി. ഒൻപത് ബൗണ്ടറികളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. എന്നാൽ, 12.5 ഓവറിൽ സ്കോർ 129-ൽ നിൽക്കെ ഷഫാലിയും തൊട്ടടുത്ത ഓവറിൽ സ്മൃതി മന്ദാനയും പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും(14 റൺസ്) റിച്ച ഘോഷിനും(17) കാര്യമായി സ്കോർ ഉയർത്താനായില്ല. ദീപ്തി ശർമ അഞ്ചുറൺസെടുത്തും റൗൺഔട്ടായി. 15 റൺസുമായി ഗുനാലൻ കമാലിനിയും രണ്ട് റൺസുമായി ഭാരതി ഫുൽമാലിയും പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ ബണ്ഡാര, ചമാരി അട്ടപ്പട്ടു, ഹെവ മുനസിംഗളാകെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത ഓപ്പണർ ഇമേഷ ദുലാനിയെയാണ് ഇന്ത്യൻ ബൗളർ ക്രാന്തി ഗൗഡ് പുറത്താക്കിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും വിഷ്മി ഗുണരത്നയും ചേർന്ന് സ്കോർ ഉയർത്തി. ഒൻപതാം ഓവറിൽ 36 റൺസുമായി ചമാരി അട്ടപ്പട്ടു പുറത്തായി. തൊട്ടുപിന്നാലെ ഗുണരത്നയും കൂടാരം കയറി. ദീപ്തി ശർമയാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്ന് ഹർഷിത സമരവിക്രമ ഒൻപത് റൺസെടുത്തും നിലാക്ഷി ഡിസിൽവ 22 റൺസെടുത്തും പുറത്തായി.
ഇന്ത്യയ്ക്കായി ശ്രീചരണി നാലുവിക്കറ്റും ദീപ്തി ശർമ മൂന്നുവിക്കറ്റും നേടി. ക്രാന്തി ഗൗഡ്, ഷഫാലി വർമ, പ്രേമ റാവത്ത് എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!