
അഹമ്മദാബാദ്: ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കിയ ഓസ്ട്രേലിയക്ക് തിങ്കളാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് തിരിച്ചടി. ഗോള്‍ഫ് മത്സരം കളിച്ച് മടങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് തലക്ക് പരിക്കേറ്റ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാനാവില്ല. മാക്സ്‌വെല്ലിന് പകരം കാമറൂണ്‍ ഗ്രീനോ മാര്‍ക്കസ് സ്റ്റോയ്നിസോ ആകും ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയന്‍ ഇലവനില്‍ ഇടം നേടുക.
നെതര്‍ലന്‍ഡ്സിനെതിരെ 40 പന്തില്‍ സെഞ്ചുറി നേടി ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ട മാക്സ്‌വെല്‍ പാര്‍ട്ട് ടൈം ബൗളറായും തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ വലിയ സ്കോര്‍ പിറന്ന മത്സരത്തില്‍ ഓസ്ട്രേലിയ ഏഴ് റണ്‍സിന്‍റെ നേരിയ ജയം സ്വന്തമാക്കിയപ്പോള്‍ 23 പന്തില്‍ 41 റണ്‍സെടുത്ത മാക്സ്‌വെല്ലിന്‍റെ പ്രകടനവും നിര്‍ണായകമായിരുന്നു.
ഗോള്‍ഫ് കോര്‍ട്ടില്‍ നിന്ന് ടീം ബസിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ചെറുവാഹനത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ വാഹനത്തിലേത്ത് ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍ തെറ്റി വീണ് മാക്സ്‌വെല്ലിന് പരിക്കേറ്റത്. നേരത്തെ ലോകകപ്പിന് മുമ്പ് വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോള്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിലതെറ്റി വീണ് കാലൊടിഞ്ഞ മാക്സ്വെല്ലിന് ആറു മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു.
മാക്സ്‌വെല്ലിന് പകരക്കാരനെ പ്രഖ്യാപിക്കില്ലെന്നും കണ്‍കഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ആറു മുതല്‍ എട്ടു ദിവസം വരെ മാക്സ്‌വെല്ലിന് വിശ്രമം അനുവദിക്കുമെന്നും അതിനുശേഷം താരത്തിന് കളിക്കാനാകുമെന്നും ഓസ്ട്രേലിയന്‍ കോച്ച് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് പറഞ്ഞു.
ലോകകപ്പിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ പിന്നീട് തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച് സെമി സാധ്യത വര്‍ധിപ്പിച്ചിരുന്നു.നിലവില് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഓസീസ് ഇംഗ്ലണ്ടിന് പുറമെ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!