ഇടം കൈന്‍ പേസറായ വില്ലി ഇംഗ്ലണ്ട് കുപ്പായത്തില്‍ 70 ഏകദിനങ്ങളില്‍ നിന്ന് 94 വിക്കറ്റും 43 ടി20 മത്സരങ്ങളില്‍ നിന്ന് 51 വിക്കറ്റും നേടി. വാലറ്റത്ത് മികച്ച ബാറ്ററുമായ ഡേവിഡ് വില്ലി ഏകദിനങ്ങളില്‍ 26.12 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 627 റണ്‍സും നേടി.
ലഖ്നൗ: ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. ഇന്‍സ്റ്റഗ്രാമിലിട്ട ദീര്‍ഘമായ പോസ്റ്റിലൂടെയാണ് 33കാരനായ വില്ലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി വില്ലി തിളങ്ങിയിരുന്നു. ഇടം കൈന്‍ പേസറായ വില്ലി ഇംഗ്ലണ്ട് കുപ്പായത്തില്‍ 70 ഏകദിനങ്ങളില്‍ നിന്ന് 94 വിക്കറ്റും 43 ടി20 മത്സരങ്ങളില്‍ നിന്ന് 51 വിക്കറ്റും നേടി. വാലറ്റത്ത് മികച്ച ബാറ്ററുമായ ഡേവിഡ് വില്ലി ഏകദിനങ്ങളില്‍ 26.12 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 627 റണ്‍സും നേടി.
ഈ ദിവസം വരണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചെറുപ്പം മുതൽ, ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്നാലിപ്പോള്‍ വിരമിക്കാനുള്ള സമയമായിരിക്കുന്നു. ലോകകപ്പിന്‍റെ അവസാനൺ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമക്കുകയാണ്. അഭിമാനത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ട് ജേഴ്സി ധരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുള്ള വൈറ്റ് ബോൾ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എനിക്ക് നല്ല ഓർമ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്, വളരെ പ്രയാസകരമായ ചില സമയങ്ങളിലൂടെയും കടന്നുപോയി.
അതെല്ലാം മറികടക്കാന്‍ കുടംബത്തിന്‍റെ പിന്തുണ നിര്‍ണായകമായിരുന്നു. അതില്ലായിരുന്നെങ്കിൽ എനിക്ക് എന്‍റെ സ്വപ്നങ്ങളെ പിന്തുടരാൻ കഴിയുമായിരുന്നില്ല. ലോകകപ്പിലെ ഞങ്ങളുടെ പ്രകടനവുമായി എന്‍റെ തീരുമാനത്തിന് യാതൊരു ബന്ധവുമില്ല. ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങളിലും ഞാന്‍ 100 ശതമാവും ടീമിനായി സമര്‍പ്പിക്കും. എനിക്കറിയാവുന്ന ഒരേയൊരു കാര്യവും അതാണ്-വില്ലി കുറിച്ചു.
മുന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറും പിന്നീട് അമ്പയറുമായ പീറ്റര്‍ വില്ലിയുടെ മകനായ ഡേവിഡ് വില്ലി 2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് ദയീനയ പ്രകടനം നടത്തി പുറത്തായതിന് പിന്നാലെയാണ് ഏകദിന ടീമിലെത്തുന്നത്. എന്നാല്‍ 2018നുശേഷം ഫോം മങ്ങിയ വില്ലിക്ക് 2019ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാനാവാതിരുന്നത് കരിയറിലെ വലിയ നിരാശയായി. 2022ല്‍ ടി20 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും വില്ലിക്ക് ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.
ഈ ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്ന് ഇന്ത്യക്കെതിരായ മൂന്ന് വിക്കറ്റ് അടക്കം അഞ്ച് വിക്കറ്റാണ് വില്ലി വീഴ്ത്തിയത്. 2023-24 വര്‍ഷത്തേക്കുള്ള കളിക്കാരുടെ വാര്‍ഷിക കരാര്‍ കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ലോകകപ്പ് ടീമില്‍ അതില്‍ ഇടം ലഭിക്കാതിരുന്ന ഒരേയൊരു താരമായിരുന്നു വില്ലി. ഈ ലോകകപ്പില്‍ തുടക്കത്തില്‍ ടീമിലില്ലാതിരുന്ന വില്ലിയെ റീസ് ടോപ്‌ലിക്ക് പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ട് ടീമിലെടുത്തത്.
