
ലണ്ടൻ: പേസ് ബൗളർമാർ പൊതുവെ അക്രമണോത്സുകരാണ്. ബാറ്റ്സ്മാനെ കണ്ണുരുട്ടിയും ബൗൺസർ എറിഞ്ഞും പേടിപ്പിച്ചും വിക്കറ്റ് വീഴ്ത്തിയാൽ ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്നവരായാണ് പേസ് ബൗളർമാരെ പൊതുവെ വിലയിരുത്താറുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ ശ്രീലങ്കയുടെ ലസിത് മലിംഗയെയും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെയും പോലെ ചില വേറിട്ട ബൗളർമാരെയും ആരാധകർ കണ്ടിട്ടുണ്ട്. നില തെറ്റിക്കുന്ന യോർക്കറിലൂടെ ബാറ്റ്സ്മാനെ പുറത്താക്കിയാലും ബാറ്റ്സ്മാൻ തന്നെ സിക്സിന് പറത്തിയാലും മുഖത്ത് ഒരു ചിരി മാത്രം കാണുന്നവർ.
എല്ലായ്പ്പോഴും ഇങ്ങനെ ചിരിക്കാനാവുന്നതിന്റെ രഹസ്യം തുറന്നുപറയുകയാണ് ജസ്പ്രീത് ബുമ്ര. ഐസിസി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് എന്നും ചിരിക്കുന്നു ബൗളറായതിനെക്കുറിച്ച് ബുമ്ര മനസുതുറന്നത്. ചെറുപ്പകാലത്ത് എല്ലായ്പ്പോഴും പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു തനിക്കെന്ന് ബുമ്ര പറയുന്നു. ഇടവും വലവും നോക്കാതെ ചൂടാവുമായിരുന്നു. എന്നാൽ അതുകൊണ്ട് എന്റെ കരിയറിലോ പ്രകടനത്തിലോ യാതൊരു ഗുണവുമുണ്ടായില്ല.
പിന്നീട അക്രമണോത്സുകതയെല്ലാം അടക്കി പന്തെറിയാൻ തുടങ്ങിയപ്പോഴാണ് കരിയറിൽ വലിയ മാറ്റങ്ങളുണ്ടായത്. പുറമെ ചിരിക്കുമെങ്കിലും അകത്ത് ആവേശത്തീ അണയാതെ സൂക്ഷിക്കാറുണ്ടെന്നും ബുമ്ര പറഞ്ഞു. ക്രിക്കറ്റിൽ അപൂർവമായ ബൗളിംഗ് ആക്ഷനിലൂടെയാണ് ശ്രദ്ധയാകർഷിച്ചതെങ്കിലും താൻ ആരെയും അനുകരിക്കാനോ മാതൃകയാക്കാനോ ശ്രമിച്ചിട്ടില്ലെന്നും ബുമ്ര പറയുന്നു. എന്റെ കളി ഞാൻ സ്വയം രൂപപ്പെടുത്തിയതാണ്. പിന്നെ കാണുന്നതിൽ നിന്നും പോകുന്ന ഇടങ്ങളിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ടും.
ചെറുപ്പകാലത്ത് ഇഷ്ടപ്പെട്ട ബൗളറെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.എന്നാൽ ഒരുപാട് മഹാൻമാരുടെ മത്സരങ്ങൾ കാണാറുണ്ട്. ഇപ്പോൾ അവരെ നേരിൽക്കാണുമ്പോൾ നേരിട്ട ഉപദേശം സ്വീകരിക്കാറുണ്ട്. ഇംഗ്ലണ്ടിൽ കളിക്കുന്നതും ഡ്യൂക്ക് പന്തുകളുപയോഗിച്ച് ബൗൾ ചെയ്യുന്നതും ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും ബുമ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!