മലയാളി താരം സഞ്ജു സാംസണ് പകരം ഇഷാൻ കിഷനാണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്.

മുംബൈ: ടി20 ലോകകപ്പിലെ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോർഡ്. ഇന്ത്യയുടെ ടി20 ചരിത്രത്തിൽ ആദ്യമായി ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം കൈയന്‍ ബാറ്റര്‍മാരിറങ്ങിയതാണ് അപൂര്‍വ റെക്കോര്‍ഡിന് കാരണമായത്.

മലയാളി താരം സഞ്ജു സാംസണ് പകരം ഇഷാൻ കിഷനാണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ ക്രീസിലെത്തിയതാകട്ടെ പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ തിലക് വർമ്മയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലോ ടി20യിലോ ഇന്ത്യ ഇതിനുമുമ്പ് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ആദ്യ മൂന്ന് താരങ്ങളും ഇടം കൈയന്‍മാരായിരുന്നിട്ടില്ല. ഏകദിന ക്രിക്കറ്റിൽ 1990 കളിൽ രണ്ട് തവണ ടോപ് ഓർഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടങ്കയ്യൻമാരായിട്ടുണ്ട്.

ടി20 ലോകകപ്പിൽ രണ്ട് ഇടങ്കയ്യൻമാർ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നതും വർഷങ്ങൾക്ക് ശേഷമാണ്. 2012-ൽ ഗൗതം ഗംഭീറും ഇർഫാൻ പഠാനും ഓപ്പൺ ചെയ്തതിന് ശേഷം ഇതാദ്യമായാണ് രണ്ട് ഇടങ്കയ്യൻമാർ ഒരു ലോകകപ്പില്‍ ഇന്ത്യക്കായി ഇന്നിംഗ്‌സ് തുറക്കുന്നത്. ഇടം കൈയന്‍മാരെ ഇറക്കി റെക്കോര്‍ഡിട്ടെങ്കിലും ഗ്രൗണ്ടില്‍ ഈ പരീക്ഷണം പാളിപ്പോകുന്ന കാഴ്ചയാണ് വാങ്കഡെയിൽ കണ്ടത്:

അഭിഷേക് ശർമ്മ: നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി മടങ്ങി. ഇഷാൻ കിഷൻ: 16 പന്തിൽ 20 റൺസ് എടുത്ത് പവർപ്ലേയിൽ തന്നെ പുറത്തായി. 16 പന്തിൽ 25 റൺസ് എടുത്ത് തൊട്ടുപിന്നാലെ പവലിയനിലേക്ക് മടങ്ങി. ഇവര്‍ക്ക് പുറമെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുണ്ടായിരുന്ന റിങ്കു സിംഗും ശിവം ദുബെയും അക്സര്‍ പട്ടേലും ഇടം കൈയന്‍മാരായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ വലം കൈയന്‍മാരായി ഉണ്ടായിരുന്നത്. വാലറ്റത്ത് ബാറ്റിംഗിനിറങ്ങിയ അര്‍ഷ്ദീപും ഇടം കൈയനായിരുന്നു. ഇതോടെ വാങ്കഡെയില്‍ ഇന്ത്യക്കായി ക്രീസിലിറങ്ങിയ 10 പേരില്‍ ഏഴ് പേരും ഇടം കൈയന്‍ ബാറ്റര്‍മാരായിരുന്നുവെന്നതും സവിശേഷതയാണ്.

ലോകകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന സഞ്ജു സാംസണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമാണ് ഇഷാൻ കിഷന് ലോകകപ്പ് പ്ലേയിംഗ് ഇലവനിലേക്ക് വഴിതുറന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക