
മുംബൈ: സതാംപ്ടണിൽ നാളെ തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റും മുൻ നായകനുമായ സൗരവ് ഗാംഗുലി. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയും അത് ജയിക്കുകയും ചെയ്തതാണ് കിവീസിന് മുൻതൂക്കം നൽകുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.
തീർച്ചയായും ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മുൻതൂക്കമുണ്ട്. കാരണം ഇതേ സാഹചര്യങ്ങളിൽ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിറങ്ങുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അതും അവരുടെ പ്രധാന താരങ്ങളായ കെയ്ൻ വില്യംസണും കെയ്ൽ ജമൈസണും ടിം സൗത്തിയും ഇല്ലാതെ തന്നെ. അവരുടെ മൂന്ന് പ്രധാന താരങ്ങളാണ് അവർ മൂന്നുപേരുമെന്ന് ഓർക്കണം.
അതുകൊണ്ടാണ് ഞാൻ പറയുന്നത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ പരമ്പര കളിക്കാനായത് ന്യൂസിലൻഡിന് അധിക ആനുകൂല്യം നൽകുന്നുണ്ട്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ തോൽപ്പിക്കാനായത് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
അവർക്ക് ടെന്റ് ബോൾട്ടിനെയും മാറ്റ് ഹെന്റിയെയും നീൽ വാഗ്നറെയും പോലുള്ള ബൗളർമാരും വിൽ യംഗിനെ പോലുള്ള യുവതാരങ്ങളുമുണ്ട്. എന്നാൽ ഐപിഎൽ കളിച്ചശേഷം നേരെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം എടുത്തേക്കും. എങ്കിലും സതാംപ്ടണിൽ ഇരു ടീമും ഒന്നിൽ നിന്നാണ് തുടങ്ങേണ്ടത്. തുല്യ ശക്തികൾ തമ്മിലുള്ള പോരാടടം ആവേശകരമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!