
സതാംപ്ടണ്‍: കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതിരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്ന സതാംപ്ടണില്‍ മഴക്ക് ശമനം. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നതിനാലും ഏത് നിമിഷവും വീണ്ടും മഴ എത്താനുള്ള സാധ്യതയുളളതിനാലും മത്സരത്തിന്‍റെ രണ്ടാം സെഷനും പൂര്‍ണമായും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന ഔട്ട് ഫീല്‍ഡ് സൂപ്പര്‍ സോപ്പറുകള്‍ ഉപയോഗിച്ച് ഉണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ടോസ് ഉടന്‍ ഉണ്ടാവാനുള്ള സാധ്യതയും വിരളമാണ്.
നേരത്തെ മഴമൂലം ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഇനിയും മഴ പെയ്യാതിരുന്നാല്‍ മാത്രമെ അവസാന സെഷനില്‍ കളി നടക്കാനുള്ള സാധ്യതയുള്ളു. അമ്പയര്‍മാര്‍ പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിച്ചശേഷമെ അവസാന സെഷനില്‍ കളി തുടങ്ങാനാകുമോ എന്ന് പറയാനാകു.
മത്സരത്തിന് ഒരു റിസര്‍വ് ദിനമാണുള്ളത്. ഒരു ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായാലും റിസര്‍വ് ദിനമുള്ളതിനാല്‍ അത് മത്സരഫലത്തെ സ്വാധീനിക്കാനിടയില്ല. എന്നാല്‍ വരും ദിവസങ്ങളിലും സതാംപ്ടണിലും മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാല്‍ ടെസ്റ്റിന്‍റെ ഫലത്തില്‍ ഇത് നിര്‍ണായകമാകും.
അതേസമയം, മഴയുള്ള സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വെച്ച ഐസിസിയുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരോഷമുയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!