Latest Videos

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: നല്ല തുടക്കത്തിനുശേഷം രോഹിത്തും ഗില്ലും പുറത്ത്

By Web TeamFirst Published Jun 19, 2021, 4:46 PM IST
Highlights

ടോസിൽ ഒരിക്കൽ കൂടി കോലിയെ ഭാഗ്യം കൈവിട്ടപ്പോൾ ഇന്ത്യ ആശങ്കയുടെ പി്ച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളർമാർക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തിൽ.

സതാംപ്ടൺ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികച്ച തുടക്കത്തിനുശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ലഞ്ചിന് മുമ്പ് നഷ്ടമായത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലാണ്.

ആറ് റൺസോടെ ക്യാപ്റ്റൻ വിരാട് കോലിയും റൺസൊന്നുമെടുക്കാതെ ചേതേശ്വർ പൂജാരയും ക്രീസിൽ. 32 റൺസെടുത്ത രോഹിത് ശർമയുടെയും 28 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ലഞ്ചിന് മുമ്പ് നഷ്ടമായത്. രോഹിത്തിനെ ജമൈസണും ഗില്ലിനെ വാഗ്നറുമാണ് വീഴ്ത്തിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസെടുത്തു.

ആശങ്കയുടെ പിച്ചിലിറങ്ങി രോഹിത്തും ഗില്ലും

ടോസിൽ ഒരിക്കൽ കൂടി കോലിയെ ഭാഗ്യം കൈവിട്ടപ്പോൾ ഇന്ത്യ ആശങ്കയുടെ പി്ച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളർമാർക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തിൽ. ടെസ്റ്റിന് ഒരു ദിവസം മുമ്പെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ രണ്ട് സ്പിന്നർമാരെ ടീമിലുൾപ്പെടുത്തിയപ്പോൾ കിവീസാകട്ടെ നാലു പേസർമാരും ഒരു പേസ് ഓൾ റൗണ്ടറുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.

തുടക്കത്തിൽ എല്ലാം ശുഭം

രണ്ട് ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളർമാരെ അകമഴി‍ഞ്ഞ് പിന്തുണക്കുമെന്നും പേസർമാർക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നും കരുതിയെങ്കിലും പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ചേർന്ന് തുടക്കമിട്ട കീവി ബൗളിംഗിനെ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്.

സൗത്തി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ രോഹിത് മൂന്ന് റൺസെടുത്തു. ആറാം ഓവറിൽ ബോൾട്ടിനെതിരെ ആയിരുന്നു ഇന്ത്യുടെ ആദ്യ ബൗണ്ടറി. ബോൾട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാനാവാഞ്ഞതോടെ കീവി ക്യാപ്റ്റൻ വില്യംസൺ ആദ്യം ബൗളിംഗ് മാറ്റമായി കെയ്ൽ ജമൈസണെയും കോളിൻ ഡി ഗ്രാൻഡ്ഹോമെയും കൊണ്ടുവന്നു.

കുലുങ്ങാതെ രോഹിത്തും ഗില്ലും

ബൗളിംഗ് മാറ്റത്തിനും രോഹിത്തിനും ഗില്ലിനും ഭീഷണി ഉയർത്താനായില്ല. കോളിൻ ഡി ഗ്രാൻഡ്ഹോമെയുടെ പന്തിൽ രോഹിത്തിനെ കിവീസ് എൽബിഡബ്ല്യുവിനായി റിവ്യു ചെയ്തെങ്കിലും ഇൻസൈഡ് എഡ്ജ് ചെയ്തിരുന്നതിനാൽ ന്യൂസിലൻഡിന് റിവ്യു നഷ്ടമായി. 18-ാം ഓവറിൽ ഗ്രാൻഡ്ഹോമെയെ ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയെ 50 കടത്തി.

രോഹിത്തിനെ മടക്കി ജമൈസൺ

ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവിൽ ജമൈസണിന്റ ഔട്ട് സ്വിംഗർ കുടുക്കി. ഓഫ് സ്റ്റംപിന് പുത്തുപോയ പന്തിൽ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പിൽ ടിം സൗത്തി പറന്നു പിടിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്-ഗിൽ സഖ്യം 62 റൺസെടുത്തു.

ആദ് ഓവറിൽ തന്നെ ആഞ്ഞടിച്ച് വാഗ്നർ

രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യൻ സ്കോർ ബോർഡിന് അനക്കമില്ലാതെയായി. ഇത് ഗില്ലിനെ സമ്മർദ്ദത്തിലാക്കി. ബൗളിംഗ് മാറ്റമായി എത്തിയ നീൽ വാഗ്നറുടെ ആദ്യ ഓവറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഗിൽ മടങ്ങി. 24 പന്തുകൾ നേരിട്ട പൂജാര ഇതുവരെ ആദ്യ റണ്ണെടുത്തിട്ടില്ല.

 

click me!