ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: നിര്‍ണായക നിര്‍ദേശങ്ങളുമായി റമീസ് രാജ, ടീം ഇന്ത്യയെ കുറിച്ച് പരാമര്‍ശം

By Web TeamFirst Published Jun 4, 2021, 12:53 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിന്‍ഡോയില്‍ ഭാവിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് റമീസ് രാജ ആവശ്യപ്പെട്ടു. 

സതാംപ്‌ടണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള ആവേശം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ മുറുകുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ 18-ാം തിയതി മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോര്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന ടെസ്റ്റ് ഫൈനലിന്‍റെ ആവേശത്തിലാണ് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. ഇന്ത്യയുള്ളത് കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ ക്ലൈമാക്‌സിലേക്ക് നീങ്ങുന്നത് എന്ന് വിലയിരുത്തുന്ന രാജ ടൂര്‍ണമെന്‍റ് മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. 

'പൂര്‍ണമായും ഒരു പ്രത്യേക വിന്‍ഡോയിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കേണ്ടത്. ആറ് മാസക്കാലത്തെ വിന്‍ഡോയില്‍ ടീമുകള്‍ക്ക് പരസ്‌പരം ഏറ്റുമുട്ടാമായിരുന്നു. മറ്റ് ഫോര്‍മാറ്റുകളിലെ മത്സരങ്ങളൊന്നും ഇക്കാലയളവില്‍ സംഘടിപ്പിക്കാന്‍ പാടില്ല. ടെസ്റ്റ് ക്രിക്കറ്റിനെ ഉയര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ഇത്തരം പ്രത്യേക വിന്‍ഡോ സൃഷ്‌ടിക്കേണ്ടതുണ്ട്'. 

ചാമ്പ്യന്‍ഷിപ്പിന്‍റെ ജീവന്‍ ഇന്ത്യ

'രണ്ട് വര്‍ഷക്കാലമെന്നത് നീണ്ട കാലയളവാണ്. ടീമുകള്‍ ഏതൊക്കെ എതിരാളികളോടാണ് മത്സരിച്ചത് എന്നുപോലും ആരാധകര്‍ മറന്നേക്കാം. ഇന്ത്യന്‍ ടീം ഫൈനലിലുള്ളതിനാലാണ് ടൂര്‍ണമെന്‍റ് ആവേശകരമായ ഫിനിഷിംഗിലേക്ക് നീങ്ങുന്നത്. മറ്റേതെങ്കിലും ടീമായിരുന്നു ന്യൂസിലന്‍ഡിനെ നേരിടുന്നത് എങ്കില്‍ ഇത്ര താല്‍പര്യം ആരാധകര്‍ കാട്ടുമായിരുന്നില്ല' എന്നും കമന്‍റേറ്റര്‍ കൂടിയായ റമീസ് രാജ കൂട്ടിച്ചേര്‍ത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം സതാംപ്‌ടണില്‍ എത്തിയിട്ടുണ്ട്. സതാംപ്‌ടണിലെ ഹോട്ടലില്‍ താരങ്ങളും സ്റ്റാഫും ക്വാറന്‍റീനിലാണ്. ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം സതാംപ്ടണിലെത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ    

ലോകകപ്പ് യോഗ്യതാ മത്സരം; അര്‍ജന്‍റീനയ്‌ക്ക് ചിലെയുടെ പൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

click me!