
മുംബൈ: ഇന്ത്യയുടെ പുത്തൻ താരോദയം വൈഭവ് സൂര്യവന്‍ഷിയെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുൻ ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ ഡബ്ല്യു വി രാമൻ. അണ്ടർ 19 ലോകകപ്പ് ടീമിൽ വൈഭവ് കളിച്ചതിന് പിന്നാലെയാണ് മുൻ പരിശീലകന്റെ മുന്നറിയിപ്പ്. വൈഭവിനെ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും വലിയ പദ്ധതി മനസ്സിൽ വച്ചില്ലെങ്കിൽ യുവതാരത്തിന്റെ ദീർഘകാല കരിയറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ യുഎസ്എയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ അണ്ടർ 19 ലോകകപ്പ് വിജയത്തോടെ തുടക്കം കുറിച്ച അതേ ദിവസമായിരുന്നു രാമന്റെ പരാമർശം. ആയുഷ് മാത്രെയുടെ നേതൃത്വത്തിൽ ഇന്ത്യ ഗ്രൂപ്പ് ബിയിൽ മുന്നിലെത്തി.
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സൂര്യവന്‍ഷി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ശേഷം, ടൂർണമെന്റിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി താരം മാറി. തുടർന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ പര്യടനങ്ങളിൽ റൺവേട്ട നടത്തിയ ഇടംകൈയ്യൻ, റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിലും അംഗമായി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സൂര്യവന്‍ഷിയുടെ ദ്രുതഗതിയിലുള്ള ഉയർച്ച ശ്രദ്ധാപൂർവം ഉപയോഗിക്കണമെന്ന് രാമൻ പറഞ്ഞു.
അണ്ടർ 19 ലെവലിൽ അവനെ കളിക്കാൻ വിടുന്നത് അവന്റെ വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അവൻ മത്സരങ്ങൾ ജയിച്ചേക്കാം എന്നതിൽ സംശയമില്ല, പക്ഷേ അത് എല്ലായ്പ്പോഴും വലിയ ക്യാൻവാസിൽ നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ വൈഭവ് ഫോമിലെത്തിയില്ല. നാല് പന്ത് മാത്രമേ നേരിട്ടുള്ളൂ. സന്നാഹ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ 50 പന്തിൽ നിന്ന് 96 റൺസ് നേടി വൈഭവ് തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!