
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയാണ് ജയ്‌സ്വാളിനെ മുന്നോട്ട് കയറാന്‍ സഹായിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 14 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 118 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ലോര്‍ഡ്സിലും മാഞ്ചസ്റ്ററിലും മോശം പ്രകടനത്തെത്തുടര്‍ന്ന് ജയ്സ്വാള്‍ നേരത്തെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് (10 ഇന്നിംഗ്സുകള്‍) 41.10 ശരാശരിയില്‍ 411 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. എന്നാല്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന് തിരിച്ചടി നേരിട്ടു. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ 13-ാം സ്ഥാനത്താണ് ഗില്‍. ഓവല്‍ ടെസ്റ്റിലെ മോശം പ്രകടനമാണ് ഗില്ലിനെ ആദ്യ പന്തില്‍ നിന്ന് പുറത്താക്കിയത്. രണ്ട് ഇന്നിംഗ്സുകളിലായി യഥാക്രമം 21, 11 എന്നിങ്ങനെയായിുന്നു ഗില്ലിന്റെ സ്‌കോറുകള്‍.
ഇംഗ്ലണ്ടില്‍ പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 75.4 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ നേടിയത്. നാല് സെഞ്ച്വറികള്‍ നേടിയ അദ്ദേഹം പരമ്പരയിലെ താരവുമായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. കാല്‍വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റില്‍ കളിക്കാതിരുന്ന പന്ത് എട്ടാം സ്ഥാനത്താണ്. പന്ത് ഒരു പടി താഴേക്കിറങ്ങി. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ 500ല്‍ അധികം റണ്‍സ് നേടിയ രവീന്ദ്ര ജഡേജ 31-ാം സ്ഥാനത്തും കെ എല്‍ രാഹുല്‍ 40-ാം സ്ഥാനത്തുമാണ്.
ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് റാങ്കിംഗില്‍ ഒന്നാമത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മറ്റൊരു ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് രണ്ടാമത്. ഇതോടെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, ജയ്‌സ്വാളിന് മുന്നില്‍ നാലാമത്. ദക്ഷിണാഫ്രിക്കയുടെ തെംബ ബാവൂമ, ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ് എന്നിവര്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍. റിഷഭ് പന്തിന് പിന്നില്‍ ഒമ്പതാമനായി ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍. 10-ാം സ്ഥാനത്ത് ബെന്‍ ഡക്കറ്റും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!