
ദുബായ്: ശുഭ്മാന്‍ ഗില്ലിനെ സംബന്ധിച്ചിടത്തോളം വെസ്റ്റ് ഇന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര അത്ര മികച്ചതൊന്നും ആയിരുന്നില്ല. നാലാം ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയതാണ് മികച്ച പ്രകടനം. ആ പ്രകടനത്തിന് പിന്നാലെ താരത്തിന് ഐസിസി റാങ്കിംഗില്‍ നേട്ടമുണ്ടാക്കാന്‍ ഗില്ലിന് സാധിച്ചു. 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ 25-ാം റാങ്കിലെത്തി. ടി20 കരിയറിര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റാങ്കാണിത്. നാലാം ടി20യില്‍ 77 റണ്‍സാണ് ഗില്‍ നേടിയത്. നേരത്തെ, 30-ാം സ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റാങ്ക്. ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 126 റണ്‍സ് നേടിയപ്പോഴായിരുന്നു അത്.
അന്ന് ഗില്ലിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് യശസ്വി ജയ്്‌സ്വാള്‍. 51 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഗില്ലിനൊപ്പം 165 റണ്‍സ് കൂട്ടിചേര്‍ക്കാനും ജയ്‌സ്വാളിനായിരുന്നു. ഈ പ്രകടനം ജയ്‌സ്വാളിനും നേട്ടമുണ്ടാക്കി കൊടുത്തു. 1000ല്‍ അധികം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ 88-ാം റാങ്കിലെത്തി. എന്നാല്‍ അവസാന ടി20യില്‍ ഇരുവരും നിരാശപ്പെടുത്തുകയാണുണ്ടായത്. മൂന്ന് ഓവറിനിടെ ഇരുവരും പുറത്തായി. അതേസമയം, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാത്ത് തുടരുന്നു.
ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു താരവും ഉള്‍പ്പെടുന്നില്ല. 19-ാം സ്ഥാനത്തുള്ള വിരാട് കോലിയാണ് മറ്റൊരു താരം. തിലക് വര്‍മ 46-ാം സ്ഥാനത്താണ്. ഇഷാന്‍ കിഷന്‍ 57-ാമതും. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ 100ല്‍ പോലുമില്ല. വിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും മലയാളി താരത്തിന് കഴിവിനൊത്തെ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ കുല്‍ദീപ് യാദവാണ് നേട്ടമുണ്ടാക്കിയ താരം. 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 28-ാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസ് താരം ബ്രന്‍ഡന്‍ തന്റെ ഏറ്റവും മികച്ച റാങ്കായ 33-ാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കെയ്ന്‍ മയേഴ്‌സ് 45-ാമതാണ്. ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 85-ാം സ്ഥാനം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!