
ബെംഗലൂരു: രഞ്ജി ട്രോഫി(Ranji Trophy) ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരായ പോരാട്ടത്തില്‍ മുംബൈക്കായി(Mumbai vs Uttar Pradesh) ഇറങ്ങിയ യുവതാരം യശസ്വി ജയ്സ്വാള്‍(Yashasvi Jaiswal) ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 54 പന്തുകള്‍. മുംബൈയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങിയ യശസ്വി 54-ാം പന്തിലാണ് ആദ്യ റണ്ണെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വിയും ക്യാപ്റ്റന്‍ പൃഥ്വി ഷായും ചേര്‍ന്ന് 66 റണ്‍സടിച്ചപ്പോള്‍ അതില്‍ 64ഉം അടിച്ചത് പൃഥ്വി ഷാ ആയിരുന്നു.
പൃഥ്വി 71 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താവുമ്പോഴും യശസ്വി അക്കൗണ്ട് തുറന്നിരുന്നില്ല. പൃഥ്വിക്ക് ശേഷമെത്തിയ അര്‍മാന്‍ ജാഫര്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സ്കോറിംഗ് തുടങ്ങിയപ്പോഴും യശസ്വി പൂജ്യത്തിലായിരുന്നു. ഒടുവില്‍ നേരിട്ട 54ാം പന്തില്‍ അങ്കിത് രജ്‌പുതിനെതിരെ ബൗണ്ടറി നേടിയാണ് യശസ്വി സ്കോറിംഗ് തുടങ്ങിയത്.
സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം, ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍
ആദ്യ റണ്ണെടുത്തതിന് പിന്നാലെ യശസ്വി ഡ്രസ്സിംഗ് റൂമിനുനേരെ നോക്കി ബാറ്റുയര്‍ത്തി കാണിച്ചത് ചിരി പടര്‍ത്തുകയും ചെയ്തു. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ റണ്‍സ് നേരിടാന്‍ ചേതേശ്വര്‍ പൂജാര 53 പന്തുകള്‍ നേരിട്ടിരുന്നു. 2008ല്‍ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ആദ്യ റണ്ണെടുക്കാന്‍ ദ്രാവിഡ് 40 പന്ത് നേരിട്ടിരുന്നു. ഒടുവില്‍ ദ്രാവിഡ് അക്കൗണ്ട് തുറന്നപ്പോള്‍ സിഡ്നിയിലെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ദ്രാവിഡ് ബാറ്റുയര്‍ത്തി അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 393 റണ്‍സെടുത്ത മുംബൈക്ക് മറുപടിയായി ഉത്തര്‍പ്രദേശ് 180 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. 114 പന്തില്‍ 35 റണ്‍സുമായി യശസ്വിയും 32 റണ്‍സുമായി അര്‍മാന്‍ ജാഫറും ക്രീസില്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി വെടിക്കെട്ട് തുടക്കം നല്‍കിയ യശസ്വി മികവ് കാട്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!