ബുമ്ര എക്സ്‍പ്രസ് മാജിക്; സിംഹള വീര്യത്തെ കുറഞ്ഞ സ്കോറില്‍ ഒതുക്കാന്‍ ഇന്ത്യ

By Web TeamFirst Published Jul 6, 2019, 3:49 PM IST
Highlights

ശ്രീലങ്കയെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുമ്ര വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ലീഡ്സില്‍. തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബുമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്

ലീഡ്ഡ്: ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ജസ്പ്രീത് ബുമ്രയ്ക്ക് മുന്നില്‍ വിറച്ച് ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുമ്ര വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ലീഡ്സില്‍.

തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബുമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. 17 പന്തില്‍ 10 റണ്‍സുമായാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മടങ്ങിയത്.

മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ആക്രമണം കടുപ്പിച്ച ബുമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ കുറിച്ചത്. കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക.

അവിഷ്ക ഫെര്‍ണാണ്ടോയ്ക്ക് ഒപ്പം കുശാല്‍ മെന്‍ഡിസാണ് ക്രീസില്‍.  ആവശ്യത്തിന് റണ്‍സ് സ്കോര്‍ ബോര്‍ഡിലുണ്ടെങ്കിലും രണ്ട് വിക്കറ്റ് ഇതിനകം നഷ്ടമായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. മുഹമ്മദ് ഷമിക്ക് പകരം രവീന്ദ്ര ജഡേജയും യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. വാണ്ടര്‍സേയ്ക്ക് പകരം തിസാര പെരേരയെ ടീമിലുള്‍പ്പെടുത്തി. 

click me!