സൂപ്പര്‍മാനായി ഹിറ്റ്‌മാന്‍; തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യ കുതിക്കുന്നു

By Web TeamFirst Published Jun 5, 2019, 10:11 PM IST
Highlights

ഈ ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറി ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ പേരില്‍.

സതാംപ്‌ടണ്‍: ഈ ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറി ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ പേരില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് 128 പന്തില്‍ ശതകം തികച്ചു. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഇന്ത്യ 40 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 174 എന്ന നിലയിലാണ്. രോഹിതും(100) ധോണിയുമാണ്(18) ക്രീസില്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8), നായകന്‍ വിരാട് കോലി (18), നാലാമന്‍ ലോകേഷ് രാഹുല്‍(26) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 

റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റനും മടങ്ങി. ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. വിക്കറ്റിന് പിന്നില്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്. നാലാം നമ്പറില്‍ എത്തിയ രാഹുല്‍, രോഹിതുമായി 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റബാഡ പുറത്താക്കി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തി ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 

42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ആ തകര്‍ച്ചയില്‍ നിന്ന് കരകറാന്‍ അവര്‍ക്കായതുമില്ല. 
 

click me!