'ലോകകപ്പില്‍ അത് സംഭവിക്കും'; ക്രിക്കറ്റ് ലോകത്തെ നടുക്കി ഗില്ലിയുടെ പ്രവചനം

By Web TeamFirst Published May 22, 2019, 9:54 AM IST
Highlights

കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്കോര്‍ ഇംഗ്ലണ്ട് നേടിയത്. ഇതിന് ശേഷം 500 എന്ന സ്കോറും അപ്രാപ്യമല്ലെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം

മെല്‍ബണ്‍: എതിരാളിയുടെ സകല ആത്മവിശ്വാസവും കളിയുടെ തുടക്കത്തില്‍ തന്നെ തകര്‍ക്കുന്ന ആക്രമണകാരിയായ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു ആദം ഗില്‍ക്രിസ്റ്റ്. ഓസ്ട്രേലിയ നേടിയ ലോകകപ്പുകളില്‍ തന്‍റേതായ വ്യക്തിമുദ്രയുടെ പതിപ്പിച്ച ആരാധകരുടെ സ്വന്തം ഗില്ലി ഇപ്പോള്‍ ഒരു പ്രവചനം നടത്തിയിരിക്കുയാണ്.

ആ പ്രവചനം സംഭവിച്ചാല്‍ അത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുമെന്നുറപ്പ്. ലോകകപ്പില്‍ ഒരു ടീം 500 എന്ന മാന്ത്രിക സംഖ്യ ഉറപ്പായും സ്കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ക്കുമെന്നാണ് ഗില്ലി പറയുന്നത്. അത് ഓസ്ട്രേലിയ ആവാതിരിക്കാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്കോര്‍ ഇംഗ്ലണ്ട് നേടിയത്. ഇതിന് ശേഷം 500 എന്ന സ്കോറും അപ്രാപ്യമല്ലെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. ഇതോടെ സ്കോര്‍ ബോര്‍ഡില്‍ അടക്കം ചില്ലറ മാറ്റങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണ ലോകകപ്പില്‍ വരുത്തിയിട്ടുണ്ട്.

തങ്ങളുടെ ഏകദിന ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും ലക്ഷ്യം മുന്നില്‍ വെയ്ക്കണമെന്ന് ഇംഗ്ലീഷ് താരം മാര്‍ക്ക് വുഡ് പറഞ്ഞിരുന്നു.  350-400 സ്കോര്‍ ഒക്കെ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. അത് എളുപ്പത്തില്‍ നേടാനാവുന്നതാണ്.

എതിരാളികള്‍ എത്ര സ്കോര്‍ ചെയ്താലും അത് മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും വുഡ് പറഞ്ഞിരുന്നു. ഫോക്സ് സ്പോര്‍ട്സിനോടാണ് ഗില്ലി പ്രവചനം നടത്തിയത്. ട്വന്‍റി 20 ക്രിക്കറ്റ് വന്നതോടെ ബാറ്റ്സ്മാന്‍റെ കളിയോടുള്ള രീതി വരെ മാറ്റപ്പെട്ടു. കൂടാതെ പവര്‍പ്ലേയും ഫീല്‍ഡിലെ നിയന്ത്രണങ്ങളും എല്ലാം ബാറ്റ്സ്മാന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 

click me!