ലോകകപ്പിൽ ഇന്ന് പാകിസ്ഥാൻ ഓസ്ട്രേലിയ പോരാട്ടം. ടീമുകള്‍ക്ക് അത്ര സുഖകരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ടോന്‍ടണ്‍: ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ- പാകിസ്ഥാൻ പോരാട്ടം. ടോന്‍ടണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. എന്നാല്‍ മഴ കളി മുടക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയും പാകിസ്ഥാനും ഒന്‍പത് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ അഞ്ച് തവണ ഓസ്ട്രേലിയയും നാല് തവണ പാകിസ്ഥാനും ജയിച്ചു.
മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയ നാലാമതും മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. ഇന്ത്യയോട് ഏറ്റ പരാജയം മറയ്ക്കാൻ ഫിഞ്ചിനും കൂട്ടാളികൾക്കും ഇന്ന് ജയിക്കണം. ഇംഗ്ലണ്ടിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് സർഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ന് കളിക്കില്ല.
സ്റ്റോയിനിസിന് പകരക്കാരനായി ഷോണ്‍ മാര്‍ഷ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സന്‍, ജാസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, നഥാന്‍ ലിയോണ്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഇവരില്‍ ഏക സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍ ഷോണ്‍ മാര്‍ഷാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് സ്റ്റോയിനിസിന്‍റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും. താരത്തെ പൂര്‍ണമായും സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.