വിന്‍ഡീസിന്റെ പേസ് കരുത്തിനെ അടിച്ചോടിച്ച കോള്‍ട്ടര്‍നൈലിന് ലോകകപ്പ് റെക്കോര്‍ഡ്

By Web TeamFirst Published Jun 6, 2019, 11:28 PM IST
Highlights

ആദ്യമെല്ലാം കോള്‍ട്ടര്‍നൈലിനെ സ്മിത്ത് സംരക്ഷിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഓഷാനെ തോമസിനെ ഒരോവറില്‍ രണ്ട് ബൗണ്ടറി കടത്തി കോള്‍ട്ടര്‍നൈല്‍ വെടിക്കെട്ടിന് തുടക്കമിട്ടു.

നോട്ടിംഗ്ഹാം: ഓസീസിന്റെ എട്ടാം നമ്പര്‍ ബാറ്റ്സ്മാനായി നഥാന്‍ കോള്‍ട്ടര്‍നൈല്‍ ക്രീസിലെത്തുമ്പോള്‍ വിന്‍ഡീസ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല. മുപ്പത്തിയൊന്നാം ഓവറില്‍ അലക്സ് ക്യാരി പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 147ല്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ സ്റ്റീവ് സ്മിത്തിനൊപ്പം അവിടുന്നങ്ങോട്ട് പോരാട്ടം ഒറ്റക്ക് ഏറ്റെടുക്കുകയായിരുന്നു കോള്‍ട്ടര്‍നൈല്‍.

ആദ്യമെല്ലാം കോള്‍ട്ടര്‍നൈലിനെ സ്മിത്ത് സംരക്ഷിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഓഷാനെ തോമസിനെ ഒരോവറില്‍ രണ്ട് ബൗണ്ടറി കടത്തി കോള്‍ട്ടര്‍നൈല്‍ വെടിക്കെട്ടിന് തുടക്കമിട്ടു. അതുവരെ വിന്‍ഡീസ് പേസര്‍മാരുടെ മുന്നില്‍ മുട്ടിടിച്ചു നിന്ന ഓസീസ് ബാറ്റിംഗ് കോള്‍ട്ടര്‍നൈല്‍ വന്നതോടെ വേറെ ലെവലായി. 49-ാം ഓവറില്‍ പുറത്താവുമ്പോള്‍ ഓസീസിനെ സുരക്ഷിത സ്കോറിലെത്തിച്ചതിനൊപ്പം ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറിയും ലോകകപ്പില്‍ എട്ടാം നമ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും കോള്‍ട്ടര്‍നൈല്‍ സ്വന്തം പേരില്‍ കുറിച്ചു.

ഓസീസിനായി എട്ടാം നമ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് കോള്‍ട്ടര്‍നൈല്‍ ഇന്ന് നേടിയ 92 റണ്‍സ്. ഏകദിന ക്രിക്കറ്റില്‍ എട്ടാം നമ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറും ഇതുതന്നെ. 95 റണ്‍സടിച്ചിട്ടുള്ള ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സാണ് എട്ടാം നമ്പറിലെ ടോപ് സ്കോറര്‍. ആന്ദ്രെ റസല്‍(92) ആണ് കോള്‍ട്ടര്‍നൈലിന് മുമ്പില്‍ രണ്ടാമത്. 60 പന്തില്‍ എട്ട് ബൗണ്ടറിയും ആറ് സിക്സറും പറത്തിയാണ് കോള്‍ട്ടര്‍നൈല്‍ 92 റണ്‍സടിച്ചത്.

click me!