അംബാട്ടി റായുഡുവിന്റെ വിരമിക്കല്‍; തുറന്നടിച്ച് ഗംഭീര്‍

By Web TeamFirst Published Jul 3, 2019, 5:36 PM IST
Highlights

ലോകകപ്പ് ടീമിലെ സെലക്ടര്‍മാരുടെ പങ്ക് നിരാശാജനകമെന്ന് പറയേണ്ടിവരും. റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം തീരുമാനമെടുക്കുന്നതില്‍ സെലക്ടര്‍മാക്ക് പറ്റിയ പിഴവാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. അംബാട്ടി റായ‍ുഡു കരിയറില്‍ ഒറ്റക്ക് നേടിയ റണ്‍സ് സെലക്ടര്‍മാര്‍ അഞ്ചുപേര്‍ ചേര്‍ന്നാലും നേടിയിട്ടുണ്ടാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

ലോകകപ്പ് ടീമിലെ സെലക്ടര്‍മാരുടെ പങ്ക് നിരാശാജനകമെന്ന് പറയേണ്ടിവരും. റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം തീരുമാനമെടുക്കുന്നതില്‍ സെലക്ടര്‍മാക്ക് പറ്റിയ പിഴവാണ്. അതിന് അവരെ മാത്രമെ കുറ്റപ്പെടുത്താനാവു. അഞ്ച് സെലക്ടര്‍മാരും ചേര്‍ന്ന് കരിയറില്‍ നേടിയ റണ്‍സ് കൂട്ടിച്ചേര്‍ത്താലും റായുഡുവിന്റെ അത്രയും വരില്ല. പൊടുന്നനെയുള്ള റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ എനിക്ക് വിഷമമുണ്ട്. ധവാന്റെയും ശങ്കറിന്റെയും പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്തിനും മായങ്ക് അഗര്‍വാളിനും ലോകകപ്പ് ടീമില്‍ ഇടം കിട്ടി. റായുഡുവിന്റെ സ്ഥാനത്ത് ആരായാലും നിരാശനായില്ലെങ്കിലല്ലെ അത്ഭുതമുള്ളു. റായുഡുവിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദു:ഖമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.

click me!