ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മഴ ഭീഷണി; പക്ഷെ ആരാധകര്‍ നിരാശരാവേണ്ട

By Web TeamFirst Published Jul 7, 2019, 8:44 PM IST
Highlights

എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങളുള്ളതിനാല്‍ മഴമൂലം മത്സരം മാറ്റിവെക്കേണ്ടിവന്നാലും തൊട്ടടുത്ത ദിവസം പൂര്‍ത്തിയാക്കും.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരത്തിനിടെ നേരിയ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കനത്ത മഴ ഉണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങളുള്ളതിനാല്‍ മഴമൂലം മത്സരം മാറ്റിവെക്കേണ്ടിവന്നാലും തൊട്ടടുത്ത ദിവസം പൂര്‍ത്തിയാക്കും. മഴ കളി തടസപ്പെടുത്തിയാല്‍ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടാകും. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ജയിച്ചത് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു.

മഴമൂലം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പല മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചത് ചില ടീമുകളുടെ മുന്നേറ്റത്തെപ്പോലും ബാധിക്കുകയും ചെയ്തു. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനിടെയും മഴയെത്തി. ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് മത്സരത്തില്‍ ഇന്ത്യ ജയിച്ചത്.

click me!