Latest Videos

ധവാന്‍ പോയിട്ടും മീശപിരിച്ച് ഇന്ത്യ; രോഹിത്തിനും രാഹുലിനും റെക്കോര്‍ഡ്

By Web TeamFirst Published Jun 16, 2019, 4:27 PM IST
Highlights

 ലോകകപ്പ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സ് കടത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 112 റണ്‍സെടുത്തിട്ടുണ്ട്. 59 പന്തില്‍ 66 റണ്‍സുമായി രോഹിത്തും 67 പന്തില്‍ 43 റണ്‍സുമായി രാഹുലും ക്രീസില്‍.

 ലോകകപ്പ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്.1996ലെ ലോകകപ്പിനുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാക്കിസ്ഥാന്റെ കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്-ഡേവിഡ് വാര്‍ണര്‍ സഖ്യവും പാക്കിസ്ഥാനെതിരെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

1996ല്‍ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആതര്‍ട്ടന്‍-റോബിന്‍ സ്മിത്ത് സഖ്യമാണ് ഇതിന് മുമ്പ് ഓപ്പണിംഗ് വിക്കറ്റില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിവര്‍. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയുമായി തിലങ്ങിയ ശിഖര്‍ ധവാന് പരിക്കേറ്റതിനാല്‍ പകരം എത്തിയ കെഎല്‍ രാഹുല്‍ എങ്ങനെ കളിക്കുമെന്നതായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ആകാംക്ഷ. എന്നാല്‍ രാഹുലിനെ സാക്ഷി നിര്‍ത്തി ഹിറ്റ്മാന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ചതോടെ രാഹുലിന്റെ സമ്മര്‍ദ്ദം ഒഴിഞ്ഞു. പതുക്കെ താളം കണ്ടെത്തിയ രാഹുല്‍ രോഹിത്തിന് പറ്റിയ പങ്കാളിയാവുകയും ചെയ്തു.

click me!