വില്യംസണെ വീഴ്ത്തി ചാഹല്‍; ന്യൂസിലന്‍ഡിനെതിരെ പിടി മുറുക്കി ഇന്ത്യ

By Web TeamFirst Published Jul 9, 2019, 5:56 PM IST
Highlights

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (1), തുടക്കത്തിലെ മടക്കി ജസ്പ്രീത് ബുമ്രയാണ് കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി.

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിന് മൂന്നാം വിക്കറ്റ് നഷ്ടം. 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ യുസ്‌വേന്ദ്ര ചാഹലാണ് പുറത്താക്കിയത്. മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ മൂന്ന വിക്കറ്റ് നഷ്ടത്തില്‍ 155  റണ്‍സെന്ന നിലയിലാണ്. ജെയിംസ് നീഷാമും (07), റോസ് ടെയ്‌ലറു (37) മാണ് ക്രീസില്‍.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (1), തുടക്കത്തിലെ മടക്കി ജസ്പ്രീത് ബുമ്രയാണ് കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. നിക്കോള്‍സിന്റെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വീഴ്ത്തി. 69 റണ്‍സായിരുന്നു അപ്പോള്‍ കിവീസിന്റെ സ്കോര്‍.

പിന്നീട് വില്യംസണും റോസ് ടെയ്ല‌റും ചേര്‍ന്ന് കരുതലോടെ കളിച്ചതോടെ ന്യൂസിലന്‍ഡ് സ്കോറിംഗ് ഇഴഞ്ഞു. 81 പന്തുകളാണ് ബൗണ്ടറിയില്ലാതെ കടന്നുപോയത്. അര്‍ധസെഞ്ചുറി തികച്ച വില്യംസണ്‍ ഇന്ത്യക്ക് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ ചാഹല്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. വില്യംസണെ(67) ജഡേജയുടെ കൈകളിലെത്തിച്ച ചാഹല്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിനെ തുടക്കത്തിലെ വരിഞ്ഞുകെട്ടിയത് ഇന്ത്യന്‍ പേസര്‍മാരാണ്. ഇതിനിടെ പവര്‍പ്ലേയില്‍ നാണക്കേടിന്റെ റെക്കോഡും ന്യൂസിലന്‍ഡിന്റെ പേരിലായി. ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 28/1 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍.

click me!