നോട്ടിംഗ്ഹാമില്‍ മഴ മാറി; അമ്പയര്‍മാര്‍ പരിശോധന നടത്തി, വിവരങ്ങള്‍

By Web TeamFirst Published Jun 13, 2019, 5:19 PM IST
Highlights

മഴ പെയ്യാതിരുന്നാല്‍ ആറ് മണിക്ക് വീണ്ടും അമ്പയര്‍മാര്‍ എത്തി പരിശോധന നടത്തും. ഇതിന് ശേഷം മാത്രം മത്സരം സംബന്ധിച്ചുള്ള തീരുമാനങ്ങളുണ്ടാകൂ. ഗ്രൗണ്ട് എത്രയും വേഗം കളി നടത്താന്‍ യോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

ട്രെൻഡ്ബ്രിഡ്ജ് : ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം ഇനിയും വെെകും. മഴ മാറി നിന്നതിനാല്‍ അമ്പയര്‍മാര്‍ എത്തി ഔട്ട്ഫീല്‍ഡ് പരിശോധിച്ചിരുന്നു. എന്നാല്‍, ഈ അവസ്ഥയില്‍ കളി നടത്താന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ പെയ്യാതിരുന്നാല്‍ ആറ് മണിക്ക് വീണ്ടും അമ്പയര്‍മാര്‍ എത്തി പരിശോധന നടത്തും.

ഇതിന് ശേഷം മാത്രം മത്സരം സംബന്ധിച്ചുള്ള തീരുമാനങ്ങളുണ്ടാകൂ. ഗ്രൗണ്ട് എത്രയും വേഗം കളി നടത്താന്‍ യോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മഴ ഇനി മാറി നിന്നാല്‍ കളി നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ നല്‍കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയായിരുന്നു.

മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനമായി കുറയുകയും ചെയ്തു. തുടര്‍ച്ചയായി പെയ്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് പരിശീലനം നടത്താനായിരുന്നില്ല. എന്നാല്‍, മഴ മാറി നിന്നതോടെ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങി.

തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്. ഇതുവരെ സൂര്യപ്രകാശം എത്തിയിട്ടില്ലാത്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു.

click me!