ഇന്ത്യ- ന്യൂസീലന്‍ഡ്: ലോകകപ്പിലെ ചരിത്രം ഇന്ത്യക്ക് അത്ര സുഖകരമല്ല

By Web TeamFirst Published Jun 13, 2019, 12:54 PM IST
Highlights

ലോകകപ്പില്‍ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ മുന്‍കാല മത്സരങ്ങള്‍ ഇന്ത്യക്ക് ശുഭസൂചനയല്ല നല്‍കകുന്നത്. ആകെ ഏഴ് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്.

നോട്ടിംഗ്ഹാം: ലോകകപ്പില്‍ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ മുന്‍കാല മത്സരങ്ങള്‍ ഇന്ത്യക്ക് ശുഭസൂചനയല്ല നല്‍കകുന്നത്. ആകെ ഏഴ് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. അതില്‍ നാല് പ്രാവശ്യവും ജയം ന്യുസീലന്‍ഡിനൊപ്പമായിരുന്നു.

1975ലെ ആദ്യ ലോകകപ്പില്‍ തന്നെ ഇന്ത്യയും ന്യുസീലന്‍ഡും നേര്‍ക്കുനേര്‍ വന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 230 റണ്‍സ്. ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ന്യുസീലന്‍ഡ് ലക്ഷ്യത്തിലെത്തി. നാല് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. 1979ല്‍ വീണ്ടും ഇന്ത്യ- കിവീസ് മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യക്ക് നേടാനായത് 182 റണ്‍സ്. ന്യുസീലന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം സ്വന്തമാക്കി.

1987 ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ആ ലോകകപ്പില്‍ രണ്ട് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ആദ്യ കളിയില്‍ ഒന്നാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ 252 റണ്‍സ്. ന്യുസീലന്‍ഡ് മറുപടി 236ലൊതുങ്ങി. ഇന്ത്യക്ക് 16 റണ്‍സിന്റെ വിജയം. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യുസീലന്‍ഡിന് നേടാനായത് 221 റണ്‍സ്. എന്നാല്‍, സുനില്‍ ഗാവസ്‌കറിന്റെ സെഞ്ചുറി കരുത്തില്‍ 32.1 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഒമ്പത് വിക്കറ്റിനായിരുന്നു ജയം. 

1992 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 84 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ് 230ലെത്താനെ കഴിഞ്ഞുള്ളൂ. 47.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. 1999ല്‍ സൂപ്പര്‍ സിക്‌സിലായിരുന്നു ഇന്ത്യ ന്യുസീലന്‍ഡ് പോരാട്ടം. ആദ്യമിറങ്ങിയ ഇന്ത്യക്ക് 6 വിക്കറ്റിന് 251 റണ്‍സ്. എന്നാല്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യുസിലന്‍ഡ് ജയത്തിലെത്തി.

2003ല്‍ ആദ്യം ബാറ്റ് ചെയ്ത ന്യുസീലന്‍ഡിനെ വെറും 146ല്‍ ഒതുക്കാന്‍ ഇന്ത്യക്കായി. സഹീര്‍ ഖാന്‍ അന്ന് നാല് വിക്കറ്റാണ് വീഴ്ത്തിയത്. 68 റണ്‍സ് നേടിയ മുഹമ്മദ് കൈഫിന്റെ  കരുത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. ഇന്ന് എട്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ശക്തരാണ് കിവീസിന്റെ പേസ് നിര.

click me!