കാത്തിരിപ്പിന് വിരാമം; വിശ്വ വിജയത്തിന് തുടക്കം കുറിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു

By Web TeamFirst Published Jun 5, 2019, 8:57 AM IST
Highlights

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രതീക്ഷകള്‍. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള ചരിത്രം ഇരുവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. മൂന്നാമനായി കോലിയും എത്തുമ്പോല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു

സതാംപ്ടണ്‍: ലോകകപ്പിന്‍റെ ആവേശം ആകാശം മുട്ടിക്കാനുള്ള തയറാടെപ്പുകളുമായി ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നു. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് നീലപ്പടയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മഴയെയയും ഒപ്പം ചരിത്രത്തെയും പേടിയോടെ കണ്ടാണ് ഇന്ത്യ വിശ്വ കിരീടത്തിലേക്കുള്ള ജെെത്രയാത്രയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.

ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും.

അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിലേത് പോലെ മഴ പെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ അത്തരം സാഹചര്യങ്ങളും നേരിടാനുള്ള പരിശീലനങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രതീക്ഷകള്‍.

ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള ചരിത്രം ഇരുവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ ആശങ്കപ്പെടുത്തുന്നത്.

സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിന് നറുക്ക് വീഴാനും മതി. നീണ്ട ടൂര്‍ണമെന്‍റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്ക് എടുക്കാനും ടീം മാനേജ്മെന്‍റ് തീരുമാനിച്ചേക്കാം.

മധ്യനിരയിലെ എല്ലാ പ്രതീക്ഷകളും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഐപിഎല്ലിലും തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരത്തിലും മിന്നി തിളങ്ങി വിമര്‍ശകരുടെ വായ അടപ്പിച്ചാണ് ധോണി എത്തുന്നത്. അതേസമയം, മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഭുവനേശ്വര്‍ കുമാര‍ അടക്കം മൂന്ന് പേസര്‍മാരെ പരിഗണിച്ചേക്കും.

കേദാര്‍ ജാദവിന്‍റെ പരിക്ക് ഭേദമായെന്ന് ടീം മാനേജ്മെന്‍റ് അവകാശപ്പെടുന്നുണ്ടെങ്കിലും, സതാംപ്ടണില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. സന്നാഹ മത്സരങ്ങളില്‍ കളിക്കാതിരുന്ന ജാദവ് , നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയത് സപ്പോര്‍ട്ട് സ്റ്റാഫിന് ആശ്വാസമാണ്. കേദാര്‍ ജാദവും വിജയ് ശങ്കറും ഒരുമിച്ച് ടീമിലെത്താന്‍ സാധ്യതയില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമീപകാലത്ത് തിളങ്ങിയ സ്പിന്നര്‍മാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും അവസരം നൽകണമെന്ന വാദം ടീം മാനേജ്മെന്‍റില്‍ ഒരു വിഭാഗത്തിനുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങി ഇന്ത്യ എത്തുമ്പോള്‍ ഇംഗ്ലണ്ടിന് ഒപ്പം ബംഗ്ലാദേശിന് മുന്നിലും കീഴടങ്ങിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.

പേസ് ബൗളര്‍ ലുംഗി എങ്കിടിക്ക് പിന്നാലെ പരിക്ക് മൂലം സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനും പുറത്തായതോടെ ആശങ്കയുടെ മഴ മേഘങ്ങള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ആകാശത്ത്. ഇംഗ്ലണ്ടിനെതിരെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ബൗണ്‍സറില്‍ പരിക്കേറ്റ ഹാഷിം അംല കളിക്കുമെന്ന എന്ന വാര്‍ത്ത മാത്രമാണ് ടീം മാനേജ്മെന്‍റിനെ ആശ്വസിപ്പിക്കുന്നത്.

അംല വരുമ്പോലള്‍ ഡേവിഡ് മില്ലര്‍ ആവും പുറത്തിരിക്കേണ്ടി വരിക. എങ്കിടിക്ക് പകരം ഡ്വെയ്ന്‍ പ്രെട്ടോറിയസ് ആവും നാകയകന്‍ ഡൂപ്ലെസി തെരഞ്ഞെടുക്കുക. മികച്ച തുടക്കങ്ങള്‍ വന്‍ സ്കോറിലേക്ക് കൊണ്ട് പോകാന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഇതിന് സതാംപ്ടണില്‍ മാറ്റം കൊണ്ട് വരുവാന്‍ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷകള്‍. 

click me!