നീഷാം, ഗ്രാന്‍ഹോം തുണയായി; പാക്കിസ്ഥാനെതിരെ കിവീസിന് പൊരുതാവുന്ന സ്‌കോര്‍

By Web TeamFirst Published Jun 26, 2019, 7:59 PM IST
Highlights

പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്. ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു.

ബിര്‍മിംഗ്ഹാം: പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്. ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ നാലിന് 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ന്യൂസിലന്‍ഡ്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ന്യൂസിലന്‍ഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു കിവീസ് താരങ്ങളുടെ പ്രകടനം. 46 റണ്‍സെടുക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (3) എന്നിവര്‍ പവലിയനില്‍ മടങ്ങിയെത്തി. വില്യംസണ്‍ (41)- നീഷാം സഖ്യം കിവീസിനെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും ഷദാബ് ഖാന്‍ ബ്രേക്ക് ത്രൂ നല്‍കി. ഷദാബിന്റെ പന്തില്‍ വില്യംസണ്‍, സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീട് ഒത്തുച്ചേര്‍ന്ന നീഷാം- ഗ്രാന്‍ഹോം സഖ്യം 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിവീസിനെ രക്ഷിച്ചതും ഈ കൂട്ടുക്കെട്ടാണ്. എന്നാല്‍ ഗ്രാന്‍ഹോം പുറത്തായത് തിരിച്ചടിയായി. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ കിവീസിന് നേടാമായിരുന്നു. നീഷാമിനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (5) പുറത്താവാതെ നിന്നു. അഫ്രീദിക്ക് പുറമെ മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!