Latest Videos

ലോകകപ്പില്‍ കിവീസിന് ആദ്യ തോല്‍വി; പാക്കിസ്ഥാന്റെ ജയം ആറ് വിക്കറ്റിന്

By Web TeamFirst Published Jun 26, 2019, 11:58 PM IST
Highlights

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് ആദ്യ തോല്‍വി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പരാജയപ്പെട്ടത്. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു.

ബിര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് ആദ്യ തോല്‍വി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പരാജയപ്പെട്ടത്. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ മറുപടി ബാറ്റിങ്ങില്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ അസം പുറത്താവാതെ നേടിയ സെഞ്ചുറിയാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകളും സജീവമായി.

അസമിന് ( 127 പന്തില്‍ പുറത്താവാതെ 101 ) പുറമെ ഹാരിസ് സൊഹൈല്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. ഇമാം ഉള്‍ ഹഖ് (19), ഫഖര്‍ സമാന്‍ (9), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. സര്‍ഫറാസ് ഖാന്‍ (5) പുറത്താവാതെ നിന്നു. 11 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു അസമിന്‍റെ ഇന്നിങ്‌സ്. സൊഹൈല്‍ രണ്ട് സിക്‌സും അഞ്ച് ഫോറും കണ്ടെത്തി. കിവീസിനായി ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ,  ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ന്യൂസിലന്‍ഡ് 237 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ നാലിന് 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ന്യൂസിലന്‍ഡ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (3) എന്നിവരാണ് പവലിയനില്‍ മടങ്ങിയെത്തിയത്. വില്യംസണ്‍ (41)- നീഷാം സഖ്യം കിവീസിനെ രക്ഷപ്പെടുത്തുമെന്ന് കരുതിയെങ്കിലും ഷദാബ് ഖാന്‍ ബ്രേക്ക് ത്രൂ നല്‍കി. ഷദാബിന്റെ പന്തില്‍ വില്യംസണ്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീട് ഒത്തുച്ചേര്‍ന്ന നീഷാം- ഗ്രാന്‍ഹോം സഖ്യം 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിവീസിനെ രക്ഷിച്ചതും ഈ കൂട്ടുക്കെട്ടാണ്. എന്നാല്‍ ഗ്രാന്‍ഹോം പുറത്തായത് തിരിച്ചടിയായി. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ കിവീസിന് നേടാമായിരുന്നു. നീഷാമിനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (5) പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

click me!