ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇത്തവണ പാക്കിസ്ഥാന്‍ കണക്കു തീര്‍ക്കും:ഇന്‍സമാം ഉള്‍ ഹഖ്

By Web TeamFirst Published May 26, 2019, 6:07 PM IST
Highlights

ലോകകപ്പെന്നാല്‍ ഇന്ത്യക്കെതിരായ മത്സരം മാത്രമല്ല, മറ്റ് ടീമുകള്‍ക്കെതിരെയും ഞങ്ങള്‍ക്ക് ജയിക്കാനാവും. ലോകകപ്പ് ടീമിലെ 15 പേരെ തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു.

കറാച്ചി:ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇത്തവണ പാക്കിസ്ഥാന്‍ തിരുത്തുമെന്ന് മുന്‍ നായകനും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യാ-പാക് മത്സരങ്ങളെക്കുറിച്ച ആരാധകര്‍ ഒരുപാട് സംസാരിക്കാറുണ്ട്. ലോകകപ്പില്‍ ആര്‍ക്കെതിരെ തോറ്റാലും ഇന്ത്യക്കെതിരെ മാത്രം ജയിച്ചാല്‍ മതിയെന്നുപോലും കരുതുന്നവരുണ്ട്. എന്തായാലും ഇത്തവണ ഞങ്ങള്‍ ചരിത്രം തിരുത്തും-ഇന്‍സമാം പറഞ്ഞു.

ലോകകപ്പെന്നാല്‍ ഇന്ത്യക്കെതിരായ മത്സരം മാത്രമല്ല, മറ്റ് ടീമുകള്‍ക്കെതിരെയും ഞങ്ങള്‍ക്ക് ജയിക്കാനാവും. ലോകകപ്പ് ടീമിലെ 15 പേരെ തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു. പ്രത്യേകിച്ച് ലോകകപ്പ് ടീമിലെ പേസ് ബൗളര്‍മാരെ തെരഞ്ഞെടുക്കുക എന്നത്. ഒരുപാട് മികച്ച താരങ്ങളുള്ളപ്പോള്‍ അവരില്‍ നിന്ന് കുറച്ചുപേരെ തെരഞ്ഞെടുക്കുക എന്നത് സമ്മര്‍ദ്ദം നിറഞ്ഞ ജോലിയായിരുന്നു. ലോകകപ്പില്‍ ഒരു ടീമിനെയും ചെറുതായി കാണാനാവില്ലെന്ന് സന്നാഹമത്സരത്തില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ തോറ്റതിനെക്കുറിച്ച് ഇന്‍സമാം പറഞ്ഞു.

അഫ്ഗാനെ തോല്‍പ്പിച്ചാലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും ടീമിന് രണ്ട് പോയന്റാണ് ലഭിക്കുക. അതുകൊണ്ടും ഒരോ ജയവും പ്രധാനമാണ്. ലോകകപ്പില്‍ മികച്ച തുടക്കം ലഭിക്കുക എന്നതാണ് പ്രധാനം. ലോകകപ്പില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകള്‍ സെമിയിലെത്തുമെന്നാണ് കരുതുന്നതെന്നും ഇന്‍സമാം പറഞ്ഞു. ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ ടീമാണ്, ഇന്ത്യ സന്തുലിതവും, ന്യൂസിലന്‍ഡാകട്ടെ എപ്പോഴും കരുത്തുകാട്ടുന്നവരുടെ സംഘമാണ്, ഇവര്‍ക്കൊപ്പം പാക്കിസ്ഥാനും സെമിയിലെത്തുമെന്നും ഇന്‍സമാം വ്യക്തമാക്കി. ജൂണ്‍ 16നാണ് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.

click me!