പാക്കിസ്ഥാന് ജീവന്മരണ പോരാട്ടം; സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്

By Web TeamFirst Published Jun 26, 2019, 9:42 AM IST
Highlights

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മുന്‍തൂക്കം ഉള്ളതാണ് സര്‍ഫറാസ് അഹമ്മദിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നത്.  ലോകകപ്പില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ആറിലും ന്യുസിലന്‍ഡ് രണ്ട് മത്സരത്തിലുമാണ് ജയം നേടിയിട്ടുള്ളത്

ബര്‍മിംഗ്ഹാം: ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ന് നിര്‍ണായക പോരാട്ടം. ബര്‍മിംഗ്ഹാമില്‍ വൈകീട്ട് മൂന്നിന് തുടങ്ങുന്ന മത്സരത്തിൽ ന്യുസിലന്‍ഡ് ആണ് പാക് പടയുടെ എതിരാളികള്‍. ആറ് കളിയിൽ അഞ്ച് പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്തുള്ള പാക്കിസ്ഥാന് സെമിസാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ആഘോഷിക്കുകയും ചെയ്യാം.ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മുന്‍തൂക്കം ഉള്ളതാണ് സര്‍ഫറാസ് അഹമ്മദിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നത്.  

ലോകകപ്പില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ആറിലും ന്യുസിലന്‍ഡ് രണ്ട് മത്സരത്തിലുമാണ് ജയം നേടിയിട്ടുള്ളത്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് ന്യൂസിലന്‍ഡ്. ആവേശം നിറഞ്ഞ പോരില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കെയ്ന്‍ വില്യംസണും കൂട്ടരും എത്തുന്നത്.

മികച്ച പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ വില്യംസണ്‍ തന്നെയാണ് കിവികളുടെ ഹീറോ. എങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ടീമിനെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് സെമി പ്രതീക്ഷകള്‍ സജീവമാക്കിയാണ് പാക്കിസ്ഥാന്‍ എത്തുന്നത്. മുഹമ്മദ് ആമിറിന്‍റെ പേസ് ആക്രമണം തന്നൊയാണ് പാക് കരുത്ത്.

14 ക്യാച്ചുകള്‍ താഴെയിട്ട പാക്കിസ്ഥാന്‍റെ ഫീല്‍ഡിംഗും ലോകകപ്പില്‍ വളരെ മോശമാണ്. ചെറിയ ചാറ്റല്‍ മഴയ്ക്കുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും മത്സരം തടസപ്പെടില്ലെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. വിജയിച്ച സംഘത്തില്‍ നിന്ന് മാറ്റങ്ങള്‍ കൂടാതെ രണ്ട് ടീമുകളും കളത്തിലിറങ്ങാനാണ് സാധ്യതകള്‍. 

click me!