താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ലെന്ന നിലപാടില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ലണ്ടന്‍: ലോകകപ്പിൽ പാകിസ്ഥാൻ താരങ്ങൾക്ക് പി സി ബിയുടെ നിയന്ത്രണം. കുടുംബാംഗങ്ങളെ താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് പി സി ബി വ്യക്തമാക്കി. സാധാരണ വിദേശ പരമ്പരകളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ പിസിബി അനുവദിക്കാറുണ്ട്. ലോകകപ്പിൽ നിന്ന് താരങ്ങളുടെ ശ്രദ്ധ മാറാതിരിക്കാനാണ് പുതിയ തീരുമാനമെന്നും പി സി ബി വ്യക്തമാക്കി.
മേയ് മുപ്പത്തിയൊന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാന്‍റെ ആദ്യ മത്സരം. വെള്ളിയാഴ്‌ച ലോകകപ്പ് സന്നാഹമത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ അട്ടിമറിക്ക് മുന്നില്‍ അടിപതറി പാക്കിസ്ഥാന്. മൂന്ന് വിക്കറ്റിനാണ് ശക്തരായ പാക്കിസ്ഥാന്‍റെ തോല്‍വി. വിജയലക്ഷ്യമായ 263 റൺസ് രണ്ട് പന്ത് ശേഷിക്കേ അഫ്ഗാന്‍ മറികടന്നു.
പുറത്താകാതെ 74 റൺസെടുത്ത ഹഷ്മത്തുള്ള ഷാഹിദി ആണ് അഫ്ഗാന് അട്ടിമറിജയം സമ്മാനിച്ചത്.
അവസാന നിമിഷം ലോകകപ്പ് ടീമിലെത്തിയ വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി തിളങ്ങി. നേരത്തേ ബാബര്‍ അസം നേടിയ സെഞ്ചുറി ആണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അസം 108 പന്തില്‍ 112 റൺസെടുത്തു. 44 റൺസെടുത്ത ഷൊയിബ് മാലിക്ക് അസമിന് പിന്തുണ നൽകി. നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.