എബിഡിയുടെ ലോകകപ്പ് മടങ്ങിവരവിനെ തടഞ്ഞത് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്! റിപ്പോര്‍ട്ട്

By Web TeamFirst Published Jun 6, 2019, 2:42 PM IST
Highlights

എബിഡി ലോകകപ്പ് ടീമില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനായി താരം നായകന്‍ ഫാഫ് ഡുപ്ലസിസിനെയും പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെയും കണ്ടിരുന്നു. എന്നാല്‍ സംഭവിച്ചത്...

ജൊഹന്നസ്‌ബര്‍ഗ്: ലോകകപ്പ് ടീമില്‍ അംഗമാക്കണമെന്ന എ ബി ഡിവില്ലിയേഴ്സിന്‍റെ അഭ്യര്‍ത്ഥന ദക്ഷിണാഫ്രിക്കൻ ടീം മാനേജ്‌മെന്റ് തള്ളിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുന്‍പ് വിരമിച്ച ഡിവില്ലിയേഴ്സിനെ തിരികെ വിളിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. എബിഡി ലോകകപ്പ് ടീമില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനായി നായകന്‍ ഫാഫ് ഡുപ്ലസിസിനെയും പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെയും എബിഡി കണ്ടിരുന്നതായും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 

പൂര്‍ണ ഫിറ്റ്‌നസും ഫോമും നിലനില്‍ക്കേ അപ്രതീക്ഷിതമായാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ എബിഡി പാഡഴി‌ച്ചത്. സ്വന്തം നാട്ടില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് ഇതിഹാസ താരത്തെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. 'തന്നെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ടീം മാത്രമായിരുന്നു മനസില്‍. അവസാന മൂന്ന് വര്‍ഷക്കാലം ടീമിലെ ഇടക്കാല സന്ദര്‍ശകന്‍ മാത്രമായിരുന്നു താനെന്ന് വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ തന്നെ നിരാശനാക്കി. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നതില്‍ സ്വാധീനിച്ചതായും 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന അഭിമുഖത്തില്‍ എബിഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള താരങ്ങളില്‍ ഒരാളാണ് ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ 2004ല്‍ ആണ് ഡിവില്ലിയേഴ്‌സ് അരങ്ങേറിയത്. 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി20കളിലും പ്രോട്ടീസിനെ 'മിസ്റ്റര്‍ 360' പ്രതിനിധീകരിച്ചു. ടെസ്റ്റില്‍ 8,765 റണ്‍സും ഏകദിനത്തില്‍ 9,577 റണ്‍സും ടി20യില്‍ 1,672 റണ്‍സും എബിഡി സ്വന്തമാക്കി. ഐപിഎല്‍ 12-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി എബിഡി 440 റണ്‍സ് നേടി ഫോമിലായിരുന്നു. എന്നിട്ടും എബിഡിയെ തിരിച്ചെടുക്കാന്‍ ബോര്‍ഡ് മടി കാണിക്കുകയായിരുന്നു. ലോകകപ്പിലാകട്ടെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് പ്രതിരോധത്തിലാണ് ദക്ഷിണാഫ്രിക്ക. 
 

click me!