'പുറത്തായിട്ടും' ഭാഗ്യം കൊണ്ട് പുറത്താകാതെ വാര്‍ണര്‍; വീണ്ടും വിവാദം

By Web TeamFirst Published Jun 9, 2019, 7:49 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ ജസ്‌പ്രീത് ബുമ്ര എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ വാര്‍ണറാണ് രക്ഷപെട്ടത്. 

ഓവല്‍: ലോകകപ്പില്‍ വിക്കറ്റില്‍ പന്ത് കൊണ്ടിട്ടും ബെയ്‌ല്‍സ് ഇളകാത്ത സംഭവം വീണ്ടും. ജസ്‌പ്രീത് ബുംമ്ര എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ വാര്‍ണറാണ് ഇക്കുറി രക്ഷപെട്ടത്. ബുംമ്രയുടെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്‌ല്‍സ് വീണില്ല. ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ വിധി തീരുമാനിക്കാന്‍ കരുത്തള്ള താരമാണ് ഭാഗ്യത്തിന്‍റെ അകമ്പടിയില്‍ പുറത്താകാതിരുന്നത്.

മൂന്നാം തവണയാണ് ഈ ലോകകപ്പില്‍ ബെയ്‌ല്‍സ് ഇളകാതിരിക്കുന്ന സംഭവം അരങ്ങേറുന്നത്. ന്യൂസീലന്‍ഡിന് എതിരെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ ഇത്തരത്തില്‍ രക്ഷപെട്ടിരുന്നു. ഭാഗ്യം ലഭിച്ച ദിമുത് 84 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നതും വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ഡികോക്കാണ് രക്ഷപെട്ട മറ്റൊരു താരം.

വാര്‍ണറുടെ രക്ഷപെടല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക

ലോകകപ്പില്‍ ബെയ്‌ല്‍സ് വീഴാത്ത സംഭവം തുടര്‍ക്കഥയായതോടെ ഭാരം കൂടിയ സിങ് ബെയ്‌ല്‍സിന് എതിരായ വിമര്‍ശനം കടുക്കുകയാണ്. നേരത്തെ ഐപിഎല്ലിലും സമാനമായ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു.  

ഓവലില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ധവാന്‍ 117 റണ്‍സെടുത്തപ്പോള്‍ കോലി 82 ഉം രോഹിത് 57 റണ്‍സും നേടി. പാണ്ഡ്യ(27 പന്തില്‍ 48), ധോണി(14 പന്തില്‍ 27) എന്നിവരുടെ വെടിക്കെട്ടും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. പതിനേഴാം ഏകദിന സെഞ്ചുറിയാണ് ശിഖര്‍ ധവാന്‍ നേടിയത്.

 

click me!