ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ

By Web TeamFirst Published Jul 1, 2019, 8:57 AM IST
Highlights

ഹിറ്റ്മാന്‍റെ സെഞ്ചുറിയും ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചില്ല.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ലണ്ടന്‍: ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്‍റെ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍  മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധശതകം നേടിയപ്പോള്‍ ഹാര്‍ദിക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ പരിശോധിക്കാം.

1. ഫ്ലാറ്റ് പിച്ചും ചെറിയ ബൗണ്ടറിയുമുള്ള എഡ്ജ്ബാസ്റ്റണിൽ ടോസ് ലഭിച്ചത് ഇംഗ്ലണ്ടിന് വലിയ നേട്ടമായി. 337 എന്ന വലിയ സ്കോര്‍ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 

2. ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും ജോണി ബെയര്‍സ്റ്റോ-ജേസൺ റോയ് സഖ്യം നിര്‍വീര്യമാക്കിയത് കോലിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഓപ്പണിംഗിലെ സെഞ്ചുറി കൂട്ടുകെട്ട് കൂറ്റന്‍ സ്കോറിന് അടിത്തറ പാകി. 

3. ബെന്‍ സ്റ്റോക്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. ബൗളര്‍മാര്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും സ്റ്റോക്സ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് എത്തിച്ചു. 

4. പവര്‍പ്ലേയിലെ ഇന്ത്യയുടെ റൺവരള്‍ച്ച. ടൂര്‍ണമെന്‍റിലെ ഏറ്റവും കുറഞ്ഞ 10 ഓവര്‍ സ്കോര്‍ ആയിരുന്നു ഇന്ത്യയുടെ 28 റൺസ്. ക്രിസ് വോക്സിനും ജോഫ്രാ ആര്‍ച്ചറിനും ഇന്ത്യയെ നിയന്ത്രിക്കാന്‍ ആയി. 

5. ഹാര്‍ദിക് പണ്ഡ്യയുടെ പുറത്താകലിന് ശേഷം പൊരുതാനെത്തിയത് എംഎസ് ധോണിയും കേദാര്‍ ജാദവും. 33 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക്ക് വീണതോടെ പ്രതീക്ഷകള്‍ ധോണിയുടെ മേലിലായി. പക്ഷേ ധോണിക്കും കേദാര്‍ ജാദവിനും പിന്നീടൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ കളി ഇംഗ്ലണ്ടിന് അനുകൂലമായി. 
 

click me!