കാര്‍ഗിൽ യുദ്ധകാലത്താണ് 1999 ലെ ലോകകപ്പില്‍ പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അഭിമാന വിജയങ്ങളിലൊന്നിന് ഇന്ന് 20 വര്‍ഷം തികയുന്നു. കാര്‍ഗിൽ യുദ്ധകാലത്താണ് 1999 ലെ ലോകകപ്പില്‍ പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്. 5 വിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദ് ആയിരുന്നു വിജയശിൽപ്പി. ഇത്രയധികം അഭിമാനബോധത്തോടെ ഒരു ജയവും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടാകില്ല. കാര്‍ഗിലിൽ നുഴഞ്ഞു കയറിയ പാക് ഭീകരരെ തുരത്താനുളള ഓപ്പറേഷന്‍ വിജയ് വിജയത്തിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു മാഞ്ചസ്റ്ററിലെ ക്രിക്കറ്റ് പിച്ചിൽ നീലപ്പടയ്ക്ക് അഭിമാന ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 227 റൺസ്. രാഹുല്‍ ദ്രാവിഡ് 61, നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 59, സച്ചിന്‍ തെന്‍ഡുൽക്കര്‍ 45 എന്നിവര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങി. അഫ്രീദിയെയെും ഇജാസിനെയും മടക്കി ശ്രീനാഥിന്‍റെ തുടക്കം. ഇന്ത്യയെ പലപ്പോഴും മുറിവേൽപ്പിച്ചുള്ള അന്‍വറെയും മോയിനെയും ഇന്‍സമാമിനെും പ്രസാദ് വീഴ്ത്തി. നായകന്‍ അക്രം പ്രസാദിന്‍റെ അഞ്ചാമത്തെ ഇരയായപ്പോള്‍ പാകിസ്ഥാന്‍ 180 ഓള്‍ഔട്ട്.
വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ നമുക്ക് പ്രതീക്ഷ വയ്ക്കാന്‍ ഒരു കാരണം കൂടിയുണ്ട്. 1999ല്‍ ഇന്ത്യക്ക് ജയം സമ്മാനിച്ച ഓള്‍ഡ് ട്രഫോഡ് തന്നെയാണ് ജൂണ്‍ 16 ലെ പോരാട്ടത്തിനും വേദിയാവുക.