
അഡ്‍ലെയ്ഡ്: കുഞ്ഞ് ആര്‍ച്ചിയെ ഓര്‍മയുണ്ടോ... അതേ, അന്ന് മെല്‍ബണിലെ ചരിത്രം പിറന്ന മണ്ണില്‍ ഇന്ത്യക്കെതിരെ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സഹനായകനായ അതേ ആര്‍ച്ചി ഷില്ലര്‍ എന്ന ഏഴു വയസുകാരന്‍. ഏഴ് വയസെയുള്ളൂവെങ്കിലും ലെഗ് സ്പിന്നറാകണമെന്നും ഓസീസിന്റെ ബാഗ് ഗ്രീന്‍ ക്യാപ് അണിയണമെന്നതുമായിരുന്നു കുഞ്ഞു ഷില്ലറുടെ ഏറ്റവും വലിയ ആഗ്രഹം.
പക്ഷെ ആ ആഗ്രഹത്തിലേക്ക് ചുവടുവെക്കാന്‍ തുടങ്ങും മുമ്പെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദ്രോഗം അവന്റെ ജീവിതം വഴിതിരിച്ചുവിട്ടു. പിന്നീട് ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആഘോഷം ബോക്സിംഗ് ഡേയോട് അനുബന്ധിച്ച് തുടങ്ങാനിരിക്കെയാണ് ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ച് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ ഫോണ്‍ വിളി ഷില്ലറെ തേടി എത്തിയത്.
ഇപ്പോള്‍ ഓസ്ട്രേലിയൻ ടീം ലോകകിരീടവുമായി തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് അങ്ങകലെ അഡലെയ്ഡില്‍ ആ കുഞ്ഞ് ഹൃദയം. മത്സരങ്ങള്‍ കാണാൻ ഇംഗ്ലണ്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും ആര്‍ച്ചിക്ക് പണം തടസമാവുകയായിരുന്നു.
ഗുരുതരമായ ഹൃദയരോഗമാണ് ഓസ്ട്രലിയയിലെ അഡലെയ്ഡില്‍ ജനിച്ച ആര്ച്ചിക്ക്. ഏഴ് വയസിനിടെ 13 തവണ ശസ്ത്രക്രിയക്ക് വിധേയനായി. ഓസീസ് ടീമില്‍ അംഗമാകണമെന്നായിരുന്നു കുഞ്ഞ് ആര്‍ച്ചിയുടെ വലിയ ആഗ്രഹം. ഗുരുതരമായ രോഗം ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന മെയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ ഇതറിയുകയും കോച്ച് ജസ്റ്റി ലാംഗറോട് സംസാരിച്ച് കാര്യങ്ങള് ശരിയാക്കുകയും ചെയ്യുകയായിരുന്നു.
അങ്ങനെ ഡിസംബറില്‍ ഇന്ത്യക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില് ക്യാപ്റ്റന്‍ ടിം പെയ്ന് ആര്‍ച്ചിക്ക് ബാഗി ഗ്രീ ന് തൊപ്പി സമ്മാനിച്ചു. നേഥന്‍ ലയോണ്‍ വെള്ള ജഴ്സിയും. ആര്‍ച്ചിയുടെ രോഗത്തിന് കാര്യമായ കുറവുണ്ട്. ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്ന് ആര്‍ച്ചി ആഗ്രഹം പറഞ്ഞതായി അമ്മ സാറയാണ് വെളിപ്പെടുത്തിയത്.
എന്നാല്‍ സാമ്പത്തികവും ഒപ്പം കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളും തടസമായി. ഫിഞ്ചും സംഘവും കിരീടവുമായി തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് മകനെന്നും സാറ പറയുന്നു. ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഇന്ത്യയും വിരാട് കോലിയുമാണ് കുഞ്ഞ് ആര്‍ച്ചിയുടെ ഇഷ്ട ടീം.