ലോകകപ്പില്‍ ഇന്ത്യയെ ഓറഞ്ച് കുപ്പായത്തില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. എന്നാല്‍ ഇംഗ്ലണ്ട് ജഴ്‌സിക്കെതിരെ ഇന്ത്യന്‍ ആരാധകരുടെ കടുത്ത പ്രതിഷേധം.
ലണ്ടന്‍: ഫുട്ബോളിലെ പോലെ ക്രിക്കറ്റിലും ഹോം ആൻഡ് എവേ ജഴ്‌സി വരുന്നു. വ്യാഴാഴ്‌ച തുടങ്ങുന്ന ലോകകപ്പിലായിരിക്കും ഇത് നടപ്പാക്കുക. ഒരേ നിറത്തിൽ ജഴ്‌സിയുള്ള ടീമുകൾക്കായിരിക്കും ഇത് ബാധകം. ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുൾക്ക് നീലയും പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പച്ച നിറത്തിലുള്ള ജഴ്‌സിയുമാണ് നിലവിലുള്ളത്.
നീല ജഴ്‌സിയുള്ള ഇന്ത്യക്ക് ഓറഞ്ച് കളറുള്ള എവേ ജഴ്‌സിയാവും ഉണ്ടാവുക. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഹോം ടീമിന്‍റെ പദവിയുള്ളതിനാൽ നീല ജഴ്‌സിയിൽ തുടരാം. എല്ലാ മത്സരങ്ങളും ഹോം ടീമായി കളിക്കുന്നതിനാൽ പാക്കിസ്ഥാന് എവേ ജഴ്‌സിയുണ്ടാവില്ല. ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യുസീലൻഡ് എന്നിവരുടെ ജഴ്‌സിയിലും മാറ്റമുണ്ടാവില്ല.
ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ട് ഈ ലോകകപ്പിന് ഇറങ്ങുക പുതിയ ജഴ്‌സിയിലാണ് എന്നതും സവിശേഷതയാണ്. പതിവ് കടുംനീലയ്ക്ക് പകരം ഇളംനീല ജഴ്സിയണിഞ്ഞാണ് ഇംഗ്ലണ്ട് കളിക്കുക. 1992ൽ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയപ്പോൾ അണിഞ്ഞിരുന്ന ജഴ്‌സിയുമായി സാമ്യമുള്ളതാണ് പുതിയ കുപ്പായം. ജഴ്‌സി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കി. ഇതേസമയം ആരാധകർ ജഴ്‌സിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയുമായി സാമ്യം കൂടുതലാണ് എന്നതാണ് പ്രധാന വിമർശനം.