ലോകകപ്പില്‍ ധാരാളികളായി ലങ്കയും ഇംഗ്ലണ്ടും

By Web TeamFirst Published Jul 15, 2019, 4:59 PM IST
Highlights

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു കൊടുത്തതതിന്റെ നാണക്കേട് ശ്രീലങ്കന്‍ ടീമിന്. അഫ്ഗാനിസ്ഥാനെതിരേ കാര്‍ഡിഫില്‍ നടന്ന ലീഗ് മത്സരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ വിട്ടു നല്‍കിയത് 35 റണ്‍സാണ്.

ലണ്ടന്‍: ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു കൊടുത്തതതിന്റെ നാണക്കേട് ശ്രീലങ്കന്‍ ടീമിന്. അഫ്ഗാനിസ്ഥാനെതിരേ കാര്‍ഡിഫില്‍ നടന്ന ലീഗ് മത്സരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ വിട്ടു നല്‍കിയത് 35 റണ്‍സാണ്. അതും 36.5 ഓവറുകളില്‍. ഇതില്‍ 10 ലെഗ്‌ബൈകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 22 വൈഡുകളും മൂന്നു നോബോളുകളും. ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞ ടീമും ശ്രീലങ്ക തന്നെയാണ്. വെസ്റ്റിന്‍ഡീസിനെതിരേ ചെസ്റ്റര്‍ ലീ സ്ട്രീറ്റില്‍ നടന്ന മത്സരത്തില്‍ അഞ്ചു നോബോളും അത്ര തന്നെ വൈഡും അവര്‍ നല്‍കി. അന്നു നല്‍കി എക്‌സ്ട്രാകള്‍ ആവട്ടെ 19 റണ്‍സും.

എന്നാല്‍ കൂടുതല്‍ എക്‌സ്ട്രാകള്‍ വിട്ടു നല്‍കിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടാണ്. അവര്‍ 30 എക്‌സ്ട്രാകളാണ് വിട്ടു നല്‍കിയത്. അതും ലോകകപ്പ് ഫൈനലില്‍. ഒരു നോബോളും 17 വൈഡും സഹിതം 30 റണ്‍സുകള്‍. ഇതില്‍ 12 ലെഗ്‌ബൈകളുമുണ്ട്. എന്നാല്‍ ഇതേ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിട്ടുനല്‍കിയതാവട്ടെ വെറും 17 റണ്‍സും. അവര്‍ 12 വൈഡും മൂന്നു ലെഗ്‌ബൈകളും രണ്ടു ബൈ റണ്‍സും മാത്രമാണ് നല്‍കിയത്.

ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു നല്‍കിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. അവര്‍ നോട്ടിങ്ഹാമില്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ 27 എക്‌സ്ട്രാകള്‍ നല്‍കി. ഇതില്‍ വൈഡ് എറിഞ്ഞ് അധിക റണ്‍സായി വിട്ടു നല്‍കിയത് 24 റണ്‍സാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വൈഡുകള്‍ എറിഞ്ഞ രണ്ടാമത്തെ ടീം.

എന്നാല്‍, ഈ ഇനത്തില്‍ ഈ ടൂര്‍ണമെന്റില്‍ റെക്കോഡ് ഇട്ടത് ബംഗ്ലാദേശാണ്. അവര്‍ വെസ്റ്റിന്‍ഡീസിനെതിരേ 25 വൈഡുകള്‍ എറിഞ്ഞു എക്‌സ്ട്രാസ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതില്‍ ആകെ നല്‍കിയ എക്‌സ്ട്രാകള്‍ ആവട്ടെ 26 മാത്രവും. വൈഡുകള്‍ കൂടാതെ ഒരേയൊരു ബൈ! നാലാം സ്ഥാനത്തുള്ള വെസ്റ്റിന്‍ഡീസ് ശ്രീലങ്കയ്‌ക്കെതിരേ 27 എക്‌സ്ട്രാകള്‍ നല്‍കി. 20 വൈഡും രണ്ടു നോബോളും രണ്ടു ലെഗ് ബൈയും മൂന്നു ബൈകളും അടക്കമായിരുന്നു ഇത്.

ഈ നാണാക്കേടിന്റെ പട്ടികയില്‍ ഇന്ത്യന്‍ നില ഏറെ മെച്ചമാണ്. വിരാട് കോലിയും കൂട്ടരും എക്‌സ്ട്രാസ് ടേബിളില്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തിലായിരുന്നു ഇത്. അന്ന് 16 എക്‌സ്ട്രാകള്‍ മാത്രമാണ് ഇന്ത്യ നല്‍കിയത്. 13 വൈഡുകളും മൂന്നു ലെഗ് ബൈകളും മാത്രം. മാഞ്ചസ്റ്ററിലായിരുന്നു ഈ മത്സരം. ഈ പട്ടികയില്‍ അവസാനക്കാരാവട്ടെ, പാക്കിസ്ഥാന്‍ ടീമും. അവര്‍ ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നല്‍കിയത് വെറും 12 റണ്‍സ് മാത്രം. അഞ്ചു വൈഡും ഒരു നോബോളും ആറു ലെഗ്‌ബൈകളും.

click me!