കമന്‍ററി അതല്ലെങ്കില്‍ ഔദ്യോഗിക സ്ഥാനം; പുതിയ നിയമവുമായി ബിസിസിഐ; താരങ്ങള്‍ക്ക് തിരിച്ചടി

By Web TeamFirst Published Jun 21, 2019, 4:18 PM IST
Highlights

സച്ചിന്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ 20 ഓളം താരങ്ങള്‍ക്കാണ് ഇത് തിരിച്ചടിയാകുക. 

ദില്ലി: ലോകകപ്പിലെ കമന്‍ററിയോ അതല്ലെങ്കില്‍ ബിസിസിഐയിലും ഐപിഎല്ലിലുമുള്ള ഔദ്യോഗിക സ്ഥാനമോ ഏതെങ്കിലും ഒരു സ്ഥാനം മാത്രം മതിയെന്ന നിലപാടുമായി ബിസിസിഐയുടെ എത്തിക്സ് കമ്മറ്റി. ഏതാണ് വേണ്ടതെന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് പുതിയ നിയമം. ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിനാണ് പുതിയ നിയമം കൊണ്ടുവന്നത്. ഒരു താരത്തിന് ഒരു സ്ഥാനം മതിയെന്ന ബിസിസിഐയുടെ നിലപാട് സച്ചിന്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് തിരിച്ചടിയാണ്.  

സച്ചിന്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിംഗ്, തുടങ്ങിയ 20 ഓളം താരങ്ങളാണ് ലോകകപ്പ് കമന്‍ററി ടീമിലുള്ളപ്പോള്‍തന്നെ ബിസിസിഐയിലോ അല്ലെങ്കില്‍ ഐപിഎല്‍ ടീമിലോ സ്ഥാനമുള്ളത്. കമന്‍ററിയോ അതല്ലെങ്കില്‍ ഔദ്യോഗിക സ്ഥാനമോ ഏതെങ്കിലും ഒന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാം. രണ്ടാഴ്ചത്തെ സമയമാണ് തീരുമാനമെടുക്കാന്‍ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.  

മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി സ്റ്റാര്‍ സ്പോര്‍ട്സ്  കമന്‍റേറ്ററിനൊപ്പം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി മെമ്പറും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയില്‍ പ്രാതിനിധ്യമുണ്ട് അതോടൊപ്പം സ്റ്റാര്‍ സ്പോര്‍ട്സ് കമന്‍ററി ടീമിലുമുണ്ട്. ഇതിന് അനുവദിക്കില്ലെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. 

click me!