ആർച്ചറെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് മറന്നെങ്കിലും ഇംഗ്ലീഷ് സെലക്ടർമാര്‍ മറന്നില്ല
ലണ്ടന്‍: കരീബിൻ വംശജനാണ് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ. പക്ഷേ, ആ പരിഗണനയൊന്നും ഇന്നലത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നൽകിയില്ല. വിൻഡീസ് ബാറ്റിംഗ് നിരയുടെ നട്ടൊല്ലൊടിച്ച ആർച്ചർക്ക് സതാംടൺ പ്രതികാര വേദിയായിരുന്നു. കണ്ണീർക്കഥയുമായി വന്ന്, പക തീർത്ത് നിറചിരിയുമായി നിൽക്കുന്ന ആർച്ചർ. സതാംടണിലെ വിക്കറ്റിൽ കരീബിയൻ ബാറ്റിംഗ് നിരയെ കൂടാരത്തിലേക്ക് മടക്കി അയച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ആഗ്രഹിച്ചു കാണും, അയാളെ അന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിലെന്ന്.
വിൻഡീസ് ക്രിക്കറ്റ് ബോർഡിന് പറ്റിയ അബദ്ധമാണ് ആർച്ചറിന്‍റെ ഫ്ലാഷ് ബാക്ക്. വെസ്റ്റിൻഡീസിലെ ബാർബഡോസാണ് ആർച്ചറുടെ ജന്മനാട്. ക്രിക്കറ്റിൽ പ്രതിഭാ ദാരിദ്യമില്ലാത്ത കരീബിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസ് ഉൽപ്പാദിപ്പിച്ച ഓൾറൗണ്ടറർ. അണ്ടർ 19 ൽ നന്നായി കളിച്ച താരത്തിന് ലോകകപ്പിൽ അവസരം കിട്ടിയില്ല. അതുണ്ടാക്കിയ വേദനയ്ക്കു പിന്നാലെ പരുക്കും. അതോടെ, ആർച്ചറെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് മറന്നു. പ്രതിസന്ധിയിൽ ആർച്ചർക്ക് തുണയായത് ഇംഗ്ലീഷ് ടീമിൽ കളിക്കുന്ന കരീബിയൻ വംശജൻ ക്രിസ് ജോർഡൻ. ജോർഡൻ വഴി സസക്സ് കൗണ്ടിയിലേക്ക്.
സസെക്സിൽ ബാറ്റ്സ്മാൻമാരെ വിറപ്പിച്ചതോടെ, ഇംഗ്ലണ്ട് സെലക്ടർമാരുടെ കണ്ണിലുടക്കി താരം. പക്ഷേ, വെല്ലുവിളിയായി റസിഡൻഷ്യൽ നിയമം. ഇംഗ്ലീഷ് ദേശീയ ടീമിൽ കളിക്കണമെങ്കിൽ 7 വർഷം ഇംഗ്ലണ്ടിൽ താമസിച്ചിരിക്കണം. അങ്ങനെയെങ്കിൽ 2016ൽ ഇംഗ്ലണ്ടിലെത്തിയ താരം 2022 വരെ കാത്തിരിക്കണംദേശീയ ജഴ്സി അണിയാൻ.
പക്ഷേ, അതു വരെ കാത്തിരിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് ക്ഷമയുണ്ടായിരുന്നില്ല. ബാറ്റ്സ്മാൻമാരുടെ ആരാച്ചാർക്കു വേണ്ടി ഇംഗ്ലണ്ടിലെ താമസനിയമത്തെ തൂക്കി കൊന്നു. ഏഴുവര്‍ഷത്തെ റസിഡന്‍സി എന്നത് മൂന്നുവര്‍ഷമാക്കി കുറച്ചു. അങ്ങനെ ജോഫ്ര ആർച്ചർ ഇംഗ്ലീഷ് ജേഴ്സി അണിഞ്ഞു. ഇപ്പോൾ എതിർ ടീമുകളുടെ വിക്ക്റ്റ് പിഴിയുന്നു