
ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വർഷം തടവ് വിധിച്ച് കോടതി. തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്‍.
2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ നിര്‍മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പത്തുവയസ്സുള്ള പെൺകുട്ടിക്ക് വയറുവേദന വന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.
വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ പരശുരാമനുമായി വഴക്കിടുകയും വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇൻസ്പെക്ടർ ലത അറിയിച്ചു. പിന്നാലെ പോക്സോ കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
പാണ്ടിക്കാട്: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ പൊലാസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശിയായ ആറു വിരലില്‍ ഹൗസില്‍, അബ്ദുള്‍ ജബ്ബാറിനെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. അന്‍പതിയഞ്ചു വയസുള്ള പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. നാട്ടില്‍ പുറങ്ങളില്‍ കാണപ്പെടുന്ന പുളിവെണ്ട നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പ്രതി, കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും, പ്രതിയെ ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam