
വണ്ടന്‍മേട്: ഇടുക്കി വണ്ടൻമേട്ടിൽ പതിനാറരക്കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വണ്ടൻമേട് മാലി സ്വദേശി ദൈവം,തമിഴ്നാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
മാലി കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി വണ്ടൻമേട് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും നാർക്കോട്ടിക്സും മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. കഞ്ചാവ് വാങ്ങിയ ചിലരെ പിടികൂടിയെങ്കിലും വിൽപ്പനക്കാരെ കണ്ടെത്താൻ ആയിരുന്നില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് രണ്ട് പേർ അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവെത്തിച്ച് ഇടുക്കിയിലും സമീപജില്ലകളിലും വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ.
കേരളത്തിലും തമിഴ്നാട്ടിലുമായി പടർന്നുകിടക്കുന്ന വൻ കഞ്ചാവ് മാഫിയയിലെ അംഗങ്ങളാണിവരെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ കണ്ണികൾക്കായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam