കുളിമുറിയില്‍ പ്രസവിച്ച് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി; കേസ്

By Web TeamFirst Published Aug 5, 2021, 2:15 PM IST
Highlights

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശിശുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

രണ്ടാം നിലയില്‍ നിന്ന് തന്‍റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്‍റെ രണ്ടാം നിലയിലുള്ള ബാത്ത്റൂമില്‍ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി വലിച്ചെറിഞ്ഞത്. 22 കാരനായ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. എന്നാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളോട് മുംബൈ പൊലീസ് വിശദമാക്കുന്നത്.

കുളിമുറിയില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാര്‍ അറിയാതിരിക്കാനായി  ജനലിലൂടെ നവജാത ശിശുവിനെ താഴേയ്ക്ക് എറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശിശുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നവജാത ശിശു ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

കെട്ടിടത്തിലെ വീടുകളില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉണ്ടെങ്കിലും ആരും തന്നെ കെട്ടിടത്തിന് പുറത്ത് പോയെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞില്ല. ഇതിനിടയിലാണ് പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍  പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്‍റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയ പൊലീസ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 22 കാരനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!