
കാസര്‍കോട്: പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് രണ്ട് പേര്‍ പിടിയില്‍. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 60,000 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍, വളാംകുളം സ്വദേശി അബ്‍ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു പാന്‍മസാല. സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
നേരത്തേയും ഇത്തരത്തില്‍ ഉള്ളി ചാക്കുകള്‍ക്കിടിയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്തിയിട്ടുണ്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ബൈക്കില്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് കൈമാറി, അതേ വേഗതയില്‍ തിരിച്ച് പോയിരുന്ന യുവാവിനെ ഒടുവില്‍ നാര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് സംഘം കുടുക്കി. കൂമ്പന്‍പ്പാറ, ഓടയ്ക്കാ സിറ്റി, മാങ്കട് ഭാഗങ്ങളിലാണ് ഇയാള്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് വിതരണം ചെയ്ത് പോകുന്നത്.
നിരവധി തവണ പരാതി ലഭിച്ചെങ്കിലും യുവാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വലവിരിച്ച് കാത്തിരുന്ന നര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് ഇയാളെ പിടികൂടുകയായിരുന്നു. അടിമാലി ഓടയ്ക്കാ സിറ്റിയില്‍ നെല്ലിക്കാ പറമ്പില്‍ വീട്ടില്‍ അപ്പുക്കുട്ടനെയാണ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ഇ ഷൈബുവിന്‍റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam