
വിർജീനിയ: അധ്യാപികയ്ക്ക് നേരെ വെടിയുതിർത്ത് ആറ് വയസുകാരന്‍, 26കാരിയായ അമ്മയ്ക്ക് 21 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. തോക്ക് കൈവശം വയ്ക്കുന്നതിനൊപ്പം ലഹരി ഉപയോഗിച്ചതിനാണ് ശിക്ഷ. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വയ്ക്കുന്നതും സ്വന്തമാക്കുന്നതും അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല. 26കാരിയായ ഡേജാ ടെയ്ലർ എന്ന യുവതിയുടെ ആറ് വയസുകാരനായ മകനാണ് സ്കൂളിലെ അധ്യാപികയായ അബ്ബി സ്വർനെറിനെതിരെ ക്ലാസ് മുറിയില്‍ വച്ച് വെടിയുതിർത്തത്.
ജനുവരിയിൽ നടന്ന വെടിവയ്പിൽ അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ആറാം ക്ലാസുകാരന്റെ കൈവശം തോക്ക് എങ്ങനെയെത്തി എന്നതിലാണ് അമ്മയുടെ വീഴ്ച പൊലീസ് കണ്ടെത്തിയത്. സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന 26 കാരി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറ് വയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്. പൊലീസ് പരിശോധിക്കുന്ന സമയത്ത് പരിമിതമായതിലും കൂടിയ അളവില്‍ കഞ്ചാവ് 26കാരിയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്ഥിരമായ ലഹരി ഉപയോഗത്തിന്റെ തെളിവുകള്‍ 26 കാരിയുടെ ഫോണില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ജനുവരിയിലെ ദാരുണ സംഭവത്തിലെ ആദ്യ നടപടിയാണ് ആറ് വയസുകാരന്റെ അമ്മയ്ക്ക് എതിരെ സ്വീകരിക്കുന്നത്. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഡേജാ ടെയ്ലർ വേറെ ശിക്ഷയും ലഭിക്കും.
ഓഗസ്റ്റിലാണ് സംഭവത്തില്‍ 26കാരി കുറ്റസമ്മതം നടത്തിയത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക 40 മില്യണ്‍ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടി പതിവായ തോക്കുമായി ക്ലാസ് മുറിയിലെത്തുന്ന വിവരം സ്കൂൾ അധികൃതരെ അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിനും ജീവനും ആരോഗ്യത്തിനും വെല്ലുവിളി സൃഷ്ടിച്ചതിനുമാണ് അധ്യാപിക കോടതി കയറുന്നത്. രണ്ട് ആഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപികയ്ക്ക് നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam